ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക്കിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി. സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനേയും ഷഹീന്‍ അഫ്രിദിയെയും ശദാബ് ഖാനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അഫ്രീദി രംഗത്തുവന്നത്. അടുത്ത മത്സരം മുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സീനിയര്‍ കളിക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനെയും അഫ്രീദി വിമര്‍ശിച്ചു. ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, ശദാബ് ഖാന്‍ എന്നിവരുടെ പേരെടുത്തായിരുന്നു വിമര്‍ശനം. ഫോം മങ്ങിയാല്‍ ഒന്നെങ്കില്‍ മാറി നില്‍ക്കണം, അല്ലെങ്കില്‍ പുറത്താക്കണം, ഇത് രണ്ടും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ബാബര്‍ അസം ഏഴ് പന്തില്‍ അഞ്ചു റണ്‍സും ശദാബ് ഖാന്‍ 14 റണ്‍സുമാണ് നേടിയത്. രണ്ടോവര്‍ എറിഞ്ഞ ഷഹീന്‍ അഫ്രീദിയാക്കട്ടെ 31 റണ്‍സ് വിട്ടുകൊടുക്കയും ചെയ്തു.

അതേ സമയം ഇന്നലെ നടന്ന ഇന്ത്യ-പാക് ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ഇന്ത്യ വന്‍ വിജയം നേടി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാര്‍ യാദവും സംഘവും സൂപ്പര്‍ എട്ടിലേക്ക് കടന്നു.