റാവല്‍പിണ്ടി: ബംഗ്ലാദേശിനോട് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മുതല്‍ കടുത്ത വിമര്‍ശനമാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ നേരിടുന്നത്. ഇപ്പോള്‍ പാക് സൂപ്പര്‍താരം ബാബര്‍ അസമിനെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നു. ബാബര്‍ അസമിനെതിരെ ആഞ്ഞടിച്ച് മുന്‍ പാകിസ്താന്‍ താരം ബാസിത് അലിയാണ് രംഗത്തുവന്നത്.

പാകിസ്താന്‍ പരാജയപ്പെട്ട ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിലെ മോശം പ്രകടനം മൂലമാണ് അദ്ദേഹത്തിനെതിരെ ബാസിത് അലി സംസാരിച്ചത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സ് മാത്രം നേടി പുറത്തായി. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ബാബര്‍ അസം എന്നാല്‍ ഒരു അര്‍ധസെഞ്ച്വറി തികച്ചിട്ട് 14 ഇന്നിങ്‌സുകള്‍ കഴിഞ്ഞു.

ഡിസംബര്‍ 2022ല്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയ161 റണ്‍സാണ് അദ്ദേഹത്തിന്റെ അവസാനത്തെ നല്ലൊരു ഇന്നിങ്‌സ്. ബാബറിനോട് നെറ്റ്‌സില്‍ മാത്രം ഒരുപാട് ബാറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും അവിടെ മാത്രം ഒരുപാട് റണ്‍സ് നേടിയിട്ട് എന്ത് ഗുണമെന്നും ബാസിത് അലി പറയുന്നു.

'നെറ്റ്‌സില്‍ കളിക്കുന്നത് നിര്‍ത്തൂ. നെറ്റ്‌സില്‍ തന്നെ നിന്റെ എല്ലാ റണ്‍സും നേടിയാല്‍ മത്സരത്തില്‍ എന്ത് ചെയ്യും നീ? നീ രണ്ട് മണിക്കൂര്‍ ബാറ്റ് ചെയ്യേണ്ട സ്ഥലത്ത് ബാറ്റ് ചെയ്യാതെ നെറ്റ്‌സില്‍ കളിച്ചതുകൊണ്ട് എന്ത് കാര്യം, പ്രാക്ടീസിനായി സ്‌കിപ്പിങ്ങോ നോക്കിങ്ങോ ചെയ്യൂ,' തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ബാസിത് അലി പറഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 448 റണ്‍സ് നേടി ഡിക്ലെയര്‍ ചെയ്ത പാകിസ്താനെതിരെ ബംഗ്ലാദേശ് 565 റണ്‍സ് നേടി തിരിച്ചടിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 146 റണ്‍സ് നേടി പാകിസ്താന്‍ പുറത്തായി ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ തന്നെ രണ്ടാം ഇന്നിങ്‌സില്‍ വിജയലക്ഷ്യമായ 30 റണ്‍സ് സ്വന്തമാക്കി മത്സരം വിജയിച്ചു.