മുംബൈ: സൂപ്പര്‍താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരുടെയും വിരമിക്കല്‍ പ്രഖ്യാപനം വന്നത്. ട്വന്റി-20യില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച ഇരുവരും ബി.സി.സി.ഐയുടെ എ പ്ലസ് കരാറില്‍ തന്നെ തുടരുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്.

ഒരു ഫോര്‍മാറ്റില്‍ ആണ് കളിക്കുന്നതെങ്കില്‍ കൂടിയും ഇരുവരെയും സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും തരം താഴ്ത്തില്ലെന്ന് അപെക്സ് ബോര്‍ഡ് സെക്രട്ടറി ദേവ്ജീത് സൈക്കിയ പറഞ്ഞു. ഏകദിനത്തില്‍ മാത്രം കളിക്കുന്ന ഇരുവരെയും കരാറില്‍ നിന്നും തരം താഴ്ത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.സി.സി.ഐയെ ഉദ്ദരിച്ചുള്ള ഈ റിപ്പോര്‍ട്ട്.

'ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും രോഹിത്തും കോഹ്ലിയും എ പ്ലസ് കാറ്റഗറിയില്‍ തുടരും. ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ഇരുവരും. എ പ്ലസ് കാറ്റഗറിയിലെ എല്ലാ സൗകര്യങ്ങളും ഇരുവര്‍ക്കും ലഭിക്കും,' ബിസിസിഐ സെക്രട്ടറി ദേവ്ജീത് സൈക്കിയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

രോഹിത്തിനേയും കോഹ്ലിയേയും കൂടാതെ ജസ്പ്രിത് ബുംമ്രയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇതില്‍ ബുംമ്ര മാത്രമാണ് നിലവില്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തിനും വിരാടിനും പിന്നാലെ രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.