കൊളംബോ: ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിനെ പറ്റി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വ്യക്തത വരുത്തി ശ്രീലങ്കന്‍ താരം ഭാനുക രാജപക്സെ. പ്രസ്താവനയെ ഇന്ത്യന്‍ ടീമിന്റെ ബാറ്റില്‍ കൃത്രിമം നടക്കുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിച്ചതോടെ താന്‍ പറഞ്ഞ് തെറ്റിദ്ധാരിച്ചതായി ഭാനുക വ്യക്തമാക്കി. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റുകള്‍ മറ്റുള്ളവരുപയോഗിക്കുന്ന ബാറ്റുകളെക്കാള്‍ മികച്ചതെന്നാണ് ഭാനുക പറഞ്ഞത്.

''ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ബാറ്റും ഞങ്ങള്‍ക്ക് ലഭിക്കുന്ന ബാറ്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റ് എല്ലാ കളിക്കാര്‍ക്കും ഗുണനിലവാരത്തിലെ വ്യത്യാസം അറിയാാം. ഈ ബാറ്റുകള്‍ മറ്റുള്ളവര്‍ക്ക് വാങ്ങാന്‍ പോലും കഴിയില്ല. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റില്‍ റബ്ബര്‍ പാളിയുണ്ടെന്ന് തോനുന്നു. ഇത് എങ്ങനെ സാധിക്കുന്നു എന്നത് മനസിലാകുന്നില്ല'' എന്നാണ് ഒരു അഭിമുഖത്തില്‍ ഭാനുക പറഞ്ഞത്.

വിവാദമായതോടെ ഇന്ത്യയിലെ ക്രിക്കറ്റിന്റെ നിലവാരത്തെയും ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡിനെയും കുറിച്ചാണ് പറഞ്ഞതെന്ന് ഭാനുക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. കൃത്രിമം നടക്കുന്നു എന്ന് ആരോപണമില്ലെന്നും ഭാനുക പറഞ്ഞു. ''പ്രശംസിക്കാനാണ് താനിത് പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളും മുതല്‍ കായികോപകരണങ്ങളുടെ നിലവാരം വരെ അവിശ്വസനീയമാംവിധം മുന്നേറിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റ് നിര്‍മ്മാതാക്കള്‍ ലോകത്തിലെ ഏറ്റവും മികച്ചവരാണ്'' എന്നാണ് വിശദീകരണം.