കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബീയില്‍ ആദ്യ മത്സരം ജയിച്ചെത്തുന്ന ഓസ്‌ട്രേലിയയും ദക്ഷിണ ആഫ്രിക്കയും സെമി ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങും. ഉച്ച കഴിഞ്ഞ് 2.30നാണ് മത്സരം. ഇന്ന് ജയിക്കുന്ന ടീമിന് ഏതാണ്ട് സെമി ഉറപ്പിക്കാം. ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് വിജയം നേടിയതിന്റെ ആവേശത്തലാണ് ഓസീസ് ഇറങ്ങുന്നത്.

അതേസമയം, അഫ്ഗാനെതിരെ വന്‍ വിജയം നേടിയ കരുത്തിലാണ് ദക്ഷിണാഫ്രിക്കയും. ഇരുടീമുകളും ഒപ്പത്തിനൊപ്പമായതിനാല്‍ മത്സരം ക്ലാസിക് പോരാട്ടമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അഫ്ഗാനെതിരെ 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ കന്നി ഏകദിന സെഞ്ചുറിയും സ്വന്തമാക്കി.

ക്യാപ്റ്റന്‍ ടെംബ ബവുമ, റസി വാന്‍ ഡെര്‍ ഡുസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ അര്‍ധ ശതകങ്ങളും നേടി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയും ബൗല്‍ങ് നിരയും ഒരുപോലെ ഫോമിലാണ്. ഹെന്റിച്ച് ക്ലാസന്‍ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനാല്‍ ഇന്നും കളത്തില്‍ ഇറങ്ങില്ല. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യവും ചേസിങ്ങും കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഓസീസ് നേടിയത്.

ഓസീസ് നിരയില്‍ ജോഷ് ഇംഗ്ലിസ്, മാത്യു ഷോര്‍ട്ട്, അല്സ് ക്യാരി, മാക്സ് വെല്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്നത്തെ മത്സരത്തില്‍ വിജയം ഓസിസിന് ഒപ്പം നില്‍ക്കുമെന്നാണ് ആരാധകപക്ഷം. കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയാകും ദക്ഷിണാഫ്രിക്കെതിരെ ഇറങ്ങുക.