ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്ന്. ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഇന്ന് ഉച്ചയ്ക്ക് 2.30ന് ദുബായ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ അതിന് വിവാദങ്ങളുടെ അകമ്പടികൂടിയുണ്ട്.

പാകിസ്ഥാനില്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങാള്‍ ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരം ദുബായിലേക്ക് മാറ്റിയത്.

വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇംഗ്‌ളണ്ടിനെതിരായ പരമ്പര ജയിച്ചതിന്റെയും, ആദ്യ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പരാജയപ്പെടുത്തിയതിന്റെയും. പാക് പടയെ ഇന്ന് തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന് സെമി സാധ്യത തെളിയും. അതേസമയം ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. സെമി കടക്കാന്‍ പാകിസ്ഥാനും ജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യ ഇല്ല. എങ്കിലും ഹര്‍ഷിത് റാണയെ പുറത്ത് ഇരുത്തി അര്‍ഷദീപ് സിങ്ങിന് ടീമില്‍ ഉണ്ടാകാനാണ് സാധ്യത്. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കാനും സാധ്യതയുണ്ട്. ബാറ്റില്‍ ലൈനപ്പില്‍ മാറ്റം വരുത്തില്ല. മിന്നും ഫോമില്‍ നില്‍ക്കുന്ന ഗില്‍ തന്നെ ഓപ്പണിങ്ങില്‍ ഇറങ്ങും. കോഹ് ലിയുടെ ഫോം ഔട്ടാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്.

അതേസമയം ഫക്കര്‍ സമാന്‍ പരിക്ക് മൂലം പാക് ടീമില്‍ നിന്ന് പുറത്തായിരുന്നു. പകരക്കാരനായി എത്തുന്നത് ഇമാം ഉള്‍ ഹക്കാണ്. ഷഹീന്‍ അഫ്രിദി-നസീം ഷാ-ഹാരിസ് റൗഫ് പേസ് ത്രയത്തെ ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ അടിച്ചൊതുക്കി. ഇന്ത്യക്കെതിരായ മത്സരമാകുമ്പോള്‍ ടീം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് നായകന്‍ മുഹമ്മദ് റിസ്വാന്‍. ബാബര്‍ അസം, സല്‍മാന്‍ ആഗ, ഖുഷ്ദില്‍ ഷാ എന്നിവരടങ്ങിയ ബാറ്റിങ്നിരയ്ക്ക് ആഴമുണ്ട്.