ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാംദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 515 റണ്‍സാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം. മൂന്നാംദിനം കഴിയുമ്പോൾ 37.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. വെളിച്ചക്കുറവ് മൂലം ഇന്നത്തെ കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിനാണ് മൂന്ന് വിക്കറ്റുകള്‍. ഒരു വിക്കറ്റ് ബുംറ സ്വന്തമാക്കി.

അര്‍ധ സെഞ്ചുറിയോടെ (60 പന്തില്‍ 51) ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസൻ (5) സഖ്യമാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്‌ലാം (35), മൊമീനും ഹഖ്, മുഷ്ഫിഖുര്‍റഹീം (ഇരുവരും 13) എന്നിവരാണ് പുറത്തായത്.

287-ന് നാല് എന്ന ശക്തമായ നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. 308 റണ്ണിന്റെ ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളുടെ കരുത്തിൽ മികച്ച ലീഡ് നേടിയിരുന്നു. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗില്ലും പന്തും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നാലാംവിക്കറ്റില്‍ ഇരുവരും ചേർന്ന് 166 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവര്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു.

നേരത്തെ, 339-6 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ച പിച്ചിൽ ഇന്ത്യൻ മണ്ണിര ബാറ്റ്‌സ്മാൻമാരെ ചെറിയ സ്‌കോറിൽ പുറത്താക്കിയതോടെ ആദ്യ സെഷൻ ബംഗ്ളാദേശ് ആധിപത്യം നേടുകയായിരുന്നു. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ സമ്മർദ്ദത്തിലാക്കിയത്.

ചെന്നൈ ടെസ്റ്റ്; മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിച്ചു; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ144-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ടീമിനെ ജഡേജ അശ്വിൻ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 199 റൺസ് പടുത്തുയർത്തി. ഇത്‍ ടീമിനെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. 133 പന്തുകളിൽ നിന്നും 113 റൺസ് നേടിയ അശ്വിന് മികച്ച പിന്തുണയുമായി നൽകാൻ ജഡേജയ്ക്കായി. 124 പന്തുകളിൽ നിന്നും 86 റൺസായിരുന്നു ജഡേജയുടെ സമ്പാദ്യം.