ഇംഗ്ലണ്ട് ക്രിക്കറ്റിലെ പ്രമുഖ ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. 15 വര്‍ഷത്തോളം നീണ്ട കരിയറിനൊടുവിലാണ് 36 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സോഷ്യല്‍ മീഡിയ വഴിയാണ് താരത്തിന്റെ തീരുമാനം സ്ഥിരീകരിച്ചത്.

''വോക്‌സിന്റെ സമര്‍പ്പിതമായ യാത്രയ്ക്ക് നന്ദി. അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും'' ഇസിബിയുടെ കുറിപ്പില്‍ പറഞ്ഞു. സമീപകാലത്ത് പരിക്കുകളുടെ പ്രശ്‌നം താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് വോക്‌സിനെ ആഷസ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടര്‍കരിയറിന് വിരാമമിടാന്‍ താരം തീരുമാനിച്ചു.

ടെസ്റ്റിലും ഏകദിനങ്ങളിലും ഇംഗ്ലണ്ടിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമായിരുന്നു വോക്‌സ്. ബാലിംഗിനൊപ്പം ബാറ്റിങ്ങിലും ടീമിന് കരുത്ത് നല്‍കിയ അദ്ദേഹം, ഇംഗ്ലണ്ടിന്റെ വിജയങ്ങളില്‍ പലപ്പോഴും നിര്‍ണായക പങ്കുവഹിച്ചു.