കാണ്‍പൂര്‍: കാൺപൂരിൽ ഏറെ ആവേശത്തോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം ആരാധകർ നോക്കികാണുന്നത്. അതിനിടെയാണ് ഇന്നലെ റോബി എന്ന ബംഗ്ലാദേശ് ആരാധകന്റെ നാടകീയ സംഭവങ്ങൾ അരങേറിയത്. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചു എന്ന ബംഗ്ലാദേശ് ആരാധകൻ 'ടൈഗര്‍ റോബി' യുടെ ആരോപണങ്ങൾ ഇപ്പോൾ പോലീസ് പൊളിച്ചടുക്കുകയാണ്.

തന്നെ സ്റ്റേഡിയത്തില്‍വെച്ച് ഒരു സംഘം ആരാധകര്‍ തല്ലിചതച്ചു എന്നും പുറത്തും അടിവയറ്റിലും ചവിട്ടേറ്റെന്നുമായിരുന്നു റോബി ഉയർത്തിയ പരാതി. സംഭവത്തിൽ സ്റ്റേഡിയത്തില്‍ കുഴഞ്ഞുവീണ ഇയാളെ കാണ്‍പൂര്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു.

പക്ഷെ ഇപ്പോൾ ഇത് സംബന്ധിച്ച് ട്വിസ്റ്റ് കഥയാണ് പുറത്തുവരുന്നത്. 'ടൈഗർ റോബി' എന്ന ബംഗ്ലാദേശ് ആരാധകൻ കുഴഞ്ഞുവീണത് മര്‍ദ്ദനം മൂലം അല്ലെന്നും നിർജ്ജലീകരണം കാരണമാണെന്നും കാണ്‍പൂര്‍ പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ റോബിയുടെ നുണക്കഥ പോലീസ് പൊളിച്ചടുക്കി.

സ്റ്റേഡിയത്തില്‍വെച്ചു തന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയ റോബിയെ ആശുപത്രിയിലേക്ക് മാറ്റി എന്നും മര്‍ദ്ദനമേറ്റെന്ന പരാതി റോബി നിഷേധിച്ചുവെന്നും കല്യാണ്‍പൂര്‍ അസി. കമ്മീഷണര്‍ അഭിഷേക് പാണ്ഡെ പ്രതികരിക്കുകയും ചെയ്തു. ഇന്നലെ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ടൈഗര്‍ റോബിയെന്ന ആരാധകന്‍ പെട്ടെന്ന് കുഴഞ്ഞു വീഴുന്നത്.

തുടർന്ന് അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍കിയശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും പറഞ്ഞ അഭിഷേക് പാണ്ഡെ സഹായത്തിനായി ഒരാളെ ആശുപത്രിയില്‍ നിര്‍ത്തിയിട്ടുണ്ടെന്നും പറഞ്ഞു. പക്ഷെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നും പാണ്ഡെ പറയുന്നു.

ബംഗ്ലാദേശ് ടീമിന്റെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയത്തില്‍ എത്താറുള്ള 'ടൈഗര്‍ റോബി'യെന്ന ഇയാള്‍ എപ്പോഴും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി പലപ്പോഴും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളാണെന്നും ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുമ്പ് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഒരു ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകനും വെളിപ്പെടുത്തി.

നേരെത്തെ ആദ്യ ടെസ്റ്റിനിടെ തമിഴ് ആരാധകര്‍ തന്നെ ചീത്തവിളിച്ചുവെന്ന് ആരോപിച്ച 'റോബി' എന്നാല്‍ തനിക്ക് ഒറ്റ തമിഴ് വാക്കുപോലും അറിയില്ലെന്ന് പിന്നീട് സമ്മതിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. സ്റ്റേഡിയത്തില്‍ വെച്ച് മര്‍ദ്ദനമേറ്റ തനിക്ക് ശ്വാസമെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റോബി പരാതിയിൽ പറയുന്നു.