ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ ആദ്യ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഓപ്പണര്‍ സഞ്ജു സാംസണ് പൂര്‍ണ്ണ പിന്തുണയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ്. വലിയ പ്രതീക്ഷകളോടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഈ സീസണില്‍ ചെന്നൈ പാളയത്തിലെത്തിയ സഞ്ജുവിന് ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഫ്‌ലെമിംഗ് രംഗത്തെത്തിയത്.

2026 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആകുകയും ചെയ്ത മികച്ച ഫോമിലാണ് സഞ്ജു സിഎസ്‌കെയിലെത്തിയത്. എന്നാല്‍ തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ 6 റണ്‍സിനും, വെള്ളിയാഴ്ച ചെപ്പോക്കില്‍ പഞ്ചാബ് കിംഗ്സിനെതിരായ ഹോം അരങ്ങേറ്റത്തില്‍ 7 റണ്‍സിനും താരം പുറത്തായി. എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുക എന്നത് പ്രായോഗികമല്ലെന്നും സഞ്ജു മികച്ച രീതിയില്‍ പരിശീലനം നടത്തുന്നുണ്ടെന്നും ഫ്‌ലെമിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സഞ്ജുവിനുള്ള മോശം റെക്കോര്‍ഡും നിലവില്‍ ചര്‍ച്ചയാകുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഈ മൈതാനത്ത് കളിച്ച ആറ് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 11 ശരാശരിയില്‍ 66 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും കുറഞ്ഞ ശരാശരി രേഖപ്പെടുത്തിയ മൈതാനവും ചെപ്പോക്കാണ്. വരാനിരിക്കുന്ന ആറ് ഹോം മത്സരങ്ങളില്‍ സഞ്ജു ഈ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സംബന്ധിച്ച് ഈ സീസണിലെ തുടക്കം അത്ര ശുഭകരമല്ല. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെ, ഈ വര്‍ഷം കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ചെന്നൈ നേരിടുന്നത്. ഈ മത്സരത്തില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത് സിഎസ്‌കെയുടെ വിജയസാധ്യതകള്‍ക്ക് നിര്‍ണ്ണായകമാകും.