- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുംറയ്ക്ക് വിശ്രമം; ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മുഹമ്മദ് ഷമി; സിറാജ് എവിടെയെന്ന് ചോദിച്ച് മുൻ ഇന്ത്യൻ താരവും; ദക്ഷിണാഫ്രിക്കയുടെ തല്ലുവാങ്ങാൻ പ്രസിദ്ധ് കൃഷ്ണ; ആരാധകരിൽ ആശങ്ക
റായ്പുർ: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 358 റൺസെന്ന കൂറ്റൻ സ്കോർ പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ ബൗളിംഗ് നിര പരാജയപ്പെട്ടതിന് പിന്നാലെ, ടീമിൽ നിന്ന് മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും അഭാവം ചോദ്യം ചെയ്ത് ആരാധകർ. ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യയുടെ ബൗളർമാരിൽ എല്ലാവരും തല്ലുവാങ്ങിയെങ്കിലും, 8.2 ഓവറിൽ 85 റൺസ് വഴങ്ങിയ പ്രസീദ് കൃഷ്ണയുടെ മോശം പ്രകടനമാണ് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും പ്രധാനമായും ആശങ്കയിലാഴ്ത്തിയത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ഇന്ത്യയുടെ സൂപ്പർ ബൗളിംഗ് ത്രയത്തിന്റെ അഭാവമാണ് പരാജയകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. നിലവിൽ, ട്വന്റി 20 ലോകകപ്പിനായി ബുംറക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ആഭ്യന്തരമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുഹമ്മദ് സിറാജിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. താരവും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണെങ്കിലും ദേശീയ ടീമിൽ പരിഗണിക്കപ്പെടുന്നില്ല.
സിറാജിന്റെ അഭാവത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും രംഗത്തെത്തി. "മുഹമ്മദ് സിറാജിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു ഏക ഫോർമാറ്റ് കളിക്കാരനായി മാറിയിരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇത് എപ്പോഴാണ് സംഭവിച്ചത്?" ചോപ്ര ചോദിച്ചു. സിറാജ് ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ താരത്തിന്റെ ആവേശം, പ്രതിബദ്ധത, വിക്കറ്റ് എടുക്കാനുള്ള കഴിവുകൾ എന്നിവയെക്കുറിച്ച് താൻ വളരെയധികം അഭിമാനിച്ചിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു.
ഇതേ ചോദ്യങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരോട് ആരാധകരും ചോദിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഷമിയെയും സിറാജിനെയും എന്തുകൊണ്ടാണ് ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതെന്നത് സംബന്ധിച്ച് ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്. ബുംറക്ക് കൂടുതൽ ദിവസം വിശ്രമം അനുവദിക്കുന്നതിലും ആശങ്ക പ്രകടിപ്പിക്കുന്ന ആരാധകർ, പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായുള്ള ബൗളിംഗ് സന്തുലിതാവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.




