ഹരാരെ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് 2026-ലെ മികച്ച ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളായ വൈഭവ് സൂര്യവംശി, കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. ഇയാൻ ബിഷപ്പ് (കൺവീനർ), ലിഡിയ ഗ്രീൻവേ, ആൻഡി ഫ്ലവർ, ടെൽഫോർഡ് വൈസ് എന്നിവരടങ്ങിയ സമിതിയാണ് ഈ ടീമിനെ തിരഞ്ഞെടുത്തത്. റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ ഈ 12 അംഗ ടീമിലുണ്ട്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് എന്ന അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് ടൂർണമെന്റിലെ താരം. ടൂർണമെന്റിലാകെ 439 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചാണ് കനിഷ്ക് ചൗഹാൻ ടീമിൽ ഇടംനേടിയത്. അതേസമയം, ടൂർണമെന്റിലുടനീളം 11 വിക്കറ്റുകൾ വീഴ്ത്തിയ ഹെനിൽ പട്ടേൽ, യുഎസ്എയ്ക്കെതിരെ 16 റൺസിന് 5 വിക്കറ്റ് എന്ന അവിസ്മരണീയ പ്രകടനവും പുറത്തെടുത്തു. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ പട്ടികയിലുണ്ട്. ഇംഗ്ലീഷ് താരം തോമസ് റ്യൂവിനെയാണ് ടീമിന്റെ നായകനായും വിക്കറ്റ് കീപ്പറായും തിരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലിലെ വിജയ സെഞ്ച്വറി ഉൾപ്പെടെ 66 ശരാശരിയിൽ 330 റൺസാണ് അദ്ദേഹം നേടിയത്. 16 വിക്കറ്റുകളുമായി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരനായ മാനി ലംസ്‌ഡനും, 444 റൺസുമായി ടോപ് സ്കോററായ ബെൻ മയേസും അദ്ദേഹത്തോടൊപ്പമുണ്ട്. സ്കോട്ട്ലൻഡിനെതിരെ ബെൻ മയേസ് നേടിയ 191 റൺസ് ശ്രദ്ധേയമാണ്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് വെറും ഒരു റൺസ് അകലെയാണ് ബെൻ മയേസ് പുറത്തായത്. നാല് ദിവസം മുമ്പ് ജപ്പാനെതിരെ 192 റൺസ് നേടി ഈ റെക്കോർഡ് സ്ഥാപിച്ച ശ്രീലങ്കൻ താരം വിരാൻ ചാമുദിതയും ഐസിസി ടീമിലുണ്ട്.

ജപ്പാനെതിരെ 26 ഫോറുകളും ഒരു സിക്സറുമടക്കം വിരാൻ ചാമുദിത അടിച്ചുകൂട്ടിയ 192 റൺസ് ടൂർണമെന്റിലെ തന്നെ തകർപ്പൻ പ്രകടനമായിരുന്നു. അഫ്ഗാനിസ്ഥാനെ സെമിഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഫൈസൽ ഖാൻ ഷിനോസാദ, നൂറിസ്താനി ഒമർസായ് എന്നിവരും പട്ടികയിലുണ്ട്. അയർലൻഡിനും ഇന്ത്യക്കുമെതിരെ തുടർച്ചയായ സെഞ്ച്വറികൾ നേടിയാണ് ഫൈസൽ ടൂർണമെന്റ് അവസാനിപ്പിച്ചത്. ടാൻസാനിയക്കെതിരെ 9 റൺസിന് 5 വിക്കറ്റ് എന്ന മികച്ച പ്രകടനമടക്കം 14 വിക്കറ്റുകളാണ് നൂറിസ്താനി വീഴ്ത്തിയത്.

വെസ്റ്റ് ഇൻഡീസിനും, സെമിഫൈനലിൽ ഇംഗ്ലണ്ടിനുമെതിരെ സെഞ്ച്വറികൾ നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഒലിവർ പീക്കും ടീമിലുണ്ട്. 13.92 ശരാശരിയിൽ 13 വിക്കറ്റുകൾ നേടിയ പാകിസ്ഥാന്റെ അലി റാസയും, അഞ്ച് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്ത്തിയ വെസ്റ്റ് ഇൻഡീസിന്റെ ജമൈക്കൻ ഇടംകൈയ്യൻ സ്പിന്നർ വിറ്റൽ ലോസും പന്ത്രണ്ടംഗ സംഘത്തെ പൂർത്തിയാക്കുന്നു.

ഐസിസി അണ്ടർ-19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2026-ലെ മികച്ച ടീം:

വൈഭവ് സൂര്യവംശി (ഇന്ത്യ), വിരാൻ ചാമുദിത (ശ്രീലങ്ക), ഫൈസൽ ഖാൻ ഷിനോസാദ (അഫ്ഗാനിസ്ഥാൻ), തോമസ് റ്യൂ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ) (ഇംഗ്ലണ്ട്), ഒലിവർ പീക്ക് (ഓസ്‌ട്രേലിയ), ബെൻ മയേസ് (ഇംഗ്ലണ്ട്), കനിഷ്ക് ചൗഹാൻ (ഇന്ത്യ), നൂറിസ്താനി ഒമർസായ് (അഫ്ഗാനിസ്ഥാൻ), വിറ്റൽ ലോസ് (വെസ്റ്റ് ഇൻഡീസ്), അലി റാസ (പാകിസ്താൻ), മാനി ലംസ്‌ഡൻ (ഇംഗ്ലണ്ട്), ഹെനിൽ പട്ടേൽ (ഇന്ത്യ)