സിഡ്‌നി: കൊക്കെയ്ന്‍ ഇടപാടില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ഓസീസ് ക്രിക്കറ്റ് താരം സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്ഗില്ലിന് ശിക്ഷ വിധിച്ച് കോടതി. സിഡ്നി ഡിസ്ട്രിക്റ്റ് കോടതിയാണ് താരത്തിന് ശിക്ഷ വിധിച്ചത്. 2021 ഏപ്രിലില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

മക്ഗില്ലും അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് മരിനോ സോട്ടിറോപൗലോസും ഒരു കിലോഗ്രാം കൊക്കെയ്നിന് 330,000 ഡോളര്‍ കൈമാറ്റം നടത്തിയതായാണ് പൊലീസ് കേസെടുത്തിരുന്നത്. തന്റെ റെസ്റ്റോറന്റില്‍ നടന്ന ഇടപാടിനെക്കുറിച്ചും തനിക്ക് അറിയില്ലെന്ന് മക്ഗില്‍ വാദിച്ചെങ്കിലും ഇടപാട് നടക്കാന്‍ മക്ഗില്ലിന്റെ മുന്‍കൂര്‍ അറിവും സമ്മതവും അത്യാവശ്യമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു.

ഒരു കിലോഗ്രാം ഇടപാടില്‍ മാക്ഗില്ലിന്റെ നേരിട്ടുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ കോടതി തള്ളികളഞ്ഞെങ്കിലും ഇടപാടിന് സൗകര്യം ഒരുക്കിയെന്ന കുറ്റത്തിന് ശിക്ഷിച്ചു. ഓസ്ട്രേലിയയ്ക്കായി 44 ടെസ്റ്റുകള്‍ കളിച്ച മാക്ഗില്‍ 208 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് ഈ ഓസീസ് മുന്‍ ലെഗ് സ്പിന്നര്‍. ഇതില്‍ 12 അഞ്ചുവിക്കറ്റ് പ്രകടനവും ഉള്‍പ്പെടുന്നു. 1998-2008 കാലയളവിലാണ് താരം ഓസീസിനായി കളിച്ചിരുന്നത്.