പുനെ: ഇന്ത്യ - ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ പൂനെയില്‍ നടക്കാനിരിക്കെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ കെ.എല്‍. രാഹുലിനെ പുറത്താക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. സമൂഹമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും നടക്കുമെന്നും ടീം തിരഞ്ഞെടുപ്പില്‍ അതൊന്നും ഒരു ശതമാനം പോലും സ്വാധീനം ചെലുത്തില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇന്ത്യ എട്ടു വിക്കറ്റിനു തോറ്റ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രാഹുല്‍ പൂജ്യത്തിനും രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സിനും പുറത്തായിരുന്നു. ഇതിന്റെ പേരില്‍ രാഹുലിനെ ടീമില്‍നിന്ന് മാറ്റിനിര്‍ത്തില്ലെന്ന് ഗംഭീര്‍ പ്രഖ്യാപിച്ചു. പരിക്ക് മാറി ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുന്നതും ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ 150 റണ്‍സടിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ചര്‍ച്ച തുടങ്ങിയത്.

ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ രാഹുലിനെ ടീമില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ സെഞ്ചറി നേടിയ യുവതാരം സര്‍ഫറാസ് ഖാനെ നിലനിര്‍ത്തി, രാഹുലിനെ മാറ്റണമെന്നായിരുന്നു ആവശ്യം. ഈ സാഹചര്യത്തിലാണ്, ടീം മാനേജ്‌മെന്റ് രാഹുലിനെ പിന്തുണയ്ക്കുന്നുവെന്ന ഗംഭീറിന്റെ പ്രസ്താവന.

'ഒന്നാമതായി, സോഷ്യല്‍ മീഡിയ ഒരു പ്രശ്‌നമല്ല. സമൂഹ മാധ്യമങ്ങളുടെയോ വിദഗ്ധരുടെയോ അഭിപ്രായം പരിഗണിച്ച് കളിക്കാരെ തെരഞ്ഞെടുക്കുന്നില്ല. ടീം മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ആത്യന്തികമായി, എല്ലാവരും വിലയിരുത്തപ്പെടുന്നു. എല്ലാവരുടെയും പ്രകടനം വിലയിരുത്തും' -രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.

'അവന്‍ ശരിക്കും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. കാണ്‍പൂരില്‍ മാന്യമായ പ്രകടം നടത്താന്‍ അവന് സാധിച്ചു. ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റില്‍, പ്ലാന്‍ അനുസരിച്ച് കളിച്ചു. വലിയ റണ്‍സ് നേടണമെന്ന് രാഹുലിന് ബോധ്യമുണ്ടാകും. അത് നേടാനുള്ള കഴിവ് അവനുണ്ട്. അതിനാലാണ് ടീം മാനേജ്മെന്റ് അവനെ പിന്തുണക്കുന്നത്' -ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.


''വലിയ സ്‌കോറുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഹുലിന് ബോധ്യമുണ്ടെന്ന് എനിക്കുറപ്പുണ്ട്. അതിന് കെല്‍പുള്ള താരവുമാണ് രാഹുല്‍. അതുകൊണ്ടാണ് അദ്ദേഹത്തെ ടീം ഒന്നടങ്കം പിന്താങ്ങുന്നത്. ആത്യന്തികമായി എല്ലാവരുടെയും പ്രകടനം വിലയിരുത്തപ്പെടുമല്ലോ. രാജ്യാന്തര ക്രിക്കറ്റ് എന്നാല്‍ ഇത്തരം വിലയിരുത്തലുകള്‍ കൂടി ഉള്‍പ്പെടുന്നതാണ്' ഗംഭീര്‍ പറഞ്ഞു.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് ന്യൂസീലന്‍ഡ് താരങ്ങള്‍ പുറത്തെടുത്തതെന്ന് ഗംഭീര്‍ അംഗീകരിച്ചു. ''ക്രിക്കറ്റും കായികമേഖലയും എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. കാന്‍പുരിലെ വിജയം നാം ആഘോഷിക്കുന്നുണ്ടെങ്കില്‍ ബെംഗളൂരുവിലെ തോല്‍വികളും അംഗീകരിച്ചേ മതിയാകൂ' ഗംഭീര്‍ പറഞ്ഞു.