ഹരാരെ: സിംബാബ്വെ മുൻ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്ത വ്യാജം. ഇക്കാര്യം സ്ഥിരീകരിച്ചു മുൻ താരം ഹെന്റി ഒലോങ്ക രംഗത്തെത്തി. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഒലോങ്ക സ്ട്രീക്ക് മരിച്ചിട്ടില്ലെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയിൽ പ്രചരിച്ചത് വ്യാജവാർത്തയാണെന്നും സ്ട്രീക്കിൽ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേർഡ് അമ്പയർ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.

ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ ഫോക്‌സ് ന്യൂസ് അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെ ഒലോങ്ക ഉൾപ്പെടെ പ്രമുഖ താരങ്ങൾ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്റെ ആദ്യ പകുതിയിലും സിംബാബ്വെ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും വീഴ്‌ത്തിയ സ്ട്രീക്ക് സിംബാബ്വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ കൂടിയാണ്.

2005ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകൾക്കൊപ്പം പ്രവർത്തിച്ചു. സിബാബ്വെക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര വിക്കറ്റുകൾ നേടിയ പേസർ കൂടിയായ സ്ട്രീക്ക് ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള ഏക സിംബാബ്വെ ബൗളറുമാണ്. 2000 മുതൽ 2004വരെ സിംബാബ്വെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റിൽ 216 വിക്കറ്റും 189 ഏകദിനങ്ങളിൽ നിന്ന് 239 വിക്കറ്റും വീഴ്‌ത്തി. 73 റൺസ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിങ് പ്രകടനം. ഏകദിനത്തിൽ 32 റൺസ് അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ്.

ഐസിസിയുടെ അഴിമതി വിരുദ്ധ നയങ്ങൾ ലംഘിച്ചതിന് എട്ട് വർഷത്തേക്ക് എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കപ്പെട്ടു. ഐസിസിയുടെ വിലക്ക് അംഗീകരിച്ചെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഹീത്ത് സ്ട്രീക്ക്. ടെസ്റ്റിൽ ഏഴ് തവണ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. കൂടുതൽ തവണ സിംബാബ്വെയ്ക്ക് വേണ്ടി ടെസ്റ്റിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയ ബൗളറെന്ന റെക്കോർഡും സ്ട്രീക്കിന്റെ പേരിലാണ്.