ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഷൊറീഫുള്‍ ഇസ്ലാമിന് പകരം ഹസന്‍ സാക്കിബ് ബംഗ്ലാദേശിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

മഞ്ഞുവീഴ്ചയ്ക്കുള്ള സാഹചര്യത്തിലാണ് ബോളിങ് തിരഞ്ഞെടുക്കുന്നതെന്ന് ഷാന്റോ വ്യക്തമാക്കി. അതേസമയം, ടോസ് ലഭിച്ചാലും ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. ഒന്നാം ട്വന്റി20യില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ഇതോടെ, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായി.

ബൗളിംഗ് നിരയില്‍ രവി ബിഷ്‌ണോയിക്ക് അവസരം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വിന്നിംഗ് കോംബിനേഷനില്‍ മാറ്റം വരുത്താന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തയാറായില്ല.ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയാലും ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് നേരിയ മഞ്ഞുവീഴ്ച പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബാറ്റിംഗ് പറുദീസയായ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കാനാകും ഇന്ത്യ ശ്രമിക്കുക. ഓപ്പണറായി ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണും ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണ്.

ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഈ പിഴവ് ഒഴിവാക്കി മികച്ച ഇന്നിങ്‌സ് പുറത്തെടുക്കാനാകും സഞ്ജുവിന്റെ ശ്രമം.

മറുവശത്ത് സഹ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കും മികവു തെളിയിച്ചേ മതിയാകൂ. രോഹിത് ശര്‍മ ട്വന്റി20 മതിയാക്കിയതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഓപ്പണറാകാനുള്ള അവസരമാണ് ഇരുവരെയും കാത്തിരിക്കുന്നത്. നിതീഷ്, പരാഗ്, റിങ്കു എന്നിവര്‍ക്കൊപ്പം സീനിയര്‍ താരം ഹാര്‍ദിക് പാണ്ഡ്യ കൂടി ചേരുന്ന മധ്യനിര സുശക്തമാണ്. ബോളിങ്ങില്‍ പേസര്‍ മായങ്ക് യാദവിന്റെ വരവ് ടീമിന്റെ കരുത്തു കൂട്ടിയിട്ടുണ്ട്. മികച്ച ഫോമില്‍ പന്തെറിയുന്ന അര്‍ഷ്ദീപ് സിങ്ങിനൊപ്പം മായങ്ക് കൂടി ചേരുന്നതോടെ ടീമിന്റെ പേസ് വിഭാഗം ശക്തം.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, നിതീഷ് റെഡ്ഡി, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, മായങ്ക് യാദവ്

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: പര്‍വേസ് ഹൊസൈന്‍ ഇമോണ്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, തൗഹിദ് ഹൃദയ്, മഹ്‌മൂദുള്ള, ജാക്കര്‍ അലി, മെഹിദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, തസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാകിബ്, മുസ്തഫിസുര്‍ റഹ്‌മാന്‍.