നാഗ്പുര്‍: സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ട്വന്റി 20 പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ഉച്ചയ്ക്ക് 1.30 മുതല്‍ നാഗ്പുരിലാണ് മത്സരം.ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി റിഹേഴ്സലാകും ഇംഗ്ലണ്ടിനെതിരായ മൂന്നുമത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പര.

ഏകദിന ഫോര്‍മാറ്റിലെ ആധിപത്യം ഉറപ്പിക്കുകയെന്നതാകും പരമ്പരയിലൂടെ ഇരുടീമുകളും ലക്ഷ്യം വെയ്ക്കുക. ടി20 പരമ്പരയിലെ ടീമില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തിയുള്ള ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് രോഹിത് ശര്‍മയും വിരാട് കോഹ് ലിയും അവസാനമായി കളിച്ചത്.

ഏകദിന ലോകകപ്പിലും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും ഋഷഭ് പന്ത് കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പന്താണോ രാഹുലാണോ ആര് വിക്കറ്റ് കീപ്പറാകുമെന്ന് അറിയില്ല. ഇംഗ്ലണ്ടിനെതിരേ വിക്കറ്റ് കാക്കാന്‍ ഋഷഭ് ഇറങ്ങുകയാണെങ്കില്‍ ബാറ്റര്‍ മാത്രമായി രാഹുലിനെ കളിപ്പിക്കുന്നത് സംശയത്തിലാണ്.

2023-ല്‍ ഇന്ത്യയില്‍നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റശേഷം ഇന്ത്യ ആറ് ഏകദിനങ്ങള്‍മാത്രമേ കളിച്ചുള്ളൂ. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരേ മൂന്നുവീതം കളികള്‍.

സാധ്യത ടീം

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, ഋഷഭ്ദേ പാന്‍ജ

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബെഥേല്‍, ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സെ, ജാമി ഓവര്‍ട്ടണ്‍, ജോഷ് ബട്ട്‌ലര്‍, ജാമി സ്മിത്ത്, ഫിലിപ്പ് സാള്‍ട്ട്, ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്, മാര്‍ക്ക് വുഡ്