മുംബൈ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ആശ ശോഭനയും സജന സജീവനുമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ സ്‌ക്വാഡിലെ മലയാളി താരങ്ങള്‍. സൂപ്പര്‍താരം സ്മൃതി മന്ഥനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. മൂന്നു പേരെ ട്രാവലിങ് റിസര്‍വ് വിഭാഗത്തിലും രണ്ടു പേരെ നോണ്‍ ട്രാവലിങ് റിസര്‍വ് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സീനിയര്‍ താരം ഹര്‍മന്‍പ്രീക് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍ എന്നിവരാണുള്ളത്. സ്‌ക്വാഡിനൊപ്പം റീസര്‍വ് താരങ്ങളായി ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവര്‍ യാത്ര ചെയ്യും.

വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒന്‍പതാം പതിപ്പ് ഇത്തവണ ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെ യുഎഇയിലാണ് നടക്കുന്നത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ 15 അംഗ ടീമിലുള്ള യാസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ലോകകപ്പ് പങ്കാളിത്തം ഫിറ്റ്‌നസ് തെളിയിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷമാണ് ബംഗ്ലദേശ് പര്യടനത്തിലൂടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മുപ്പത്തിരണ്ടുകാരി ആശ ശോഭന മാറിയത്. അതേസമയം, വയനാട്ടില്‍ നിന്നുള്ള യുവതാരം മിന്നു മണിയെ പരിഗണിക്കാത്തത് കേരളത്തിനു നിരാശയായി. അടുത്തിടെ ഓസ്‌ട്രേലിയയ്ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി മിന്നു മണി തിളങ്ങിയിരുന്നു.

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി കാരണം ദുബായിലേക്കും ഷാര്‍ജയിലേക്കും വേദി മാറ്റിയ വനിതാ ടി20 ലോകകപ്പിന് ഒക്ടോബര്‍ 3നാണ് തുടക്കമാവുക. ടൂര്‍ണമെന്റില്‍ ആകെ 23 മത്സരങ്ങളാണുണ്ടാകുക. ഗ്രൂപ്പുകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയായിരിക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് പുറമെ ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ് ടീമുകള്‍ ഇടംപിടിച്ചു. ഒക്ടോബര്‍ ആറിന് ദുബായില്‍ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം നടക്കും.

ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും. ഇങ്ങനെ നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനുമുണ്ടാകുക. രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം ഒക്ടോബര്‍ 17നും 18നും നടക്കുന്ന സെമിയിലേക്ക് മുന്നേറും. 20ന് ദുബായിലാണ് ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ടായിരിക്കും.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുദ്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂര്‍, ഡി. ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍

ട്രാവലിങ് റിസര്‍വ്‌സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കന്‍വേര്‍, സൈമ ഠാക്കോര്‍

നോണ്‍ ട്രാവലിങ് റിസര്‍വ്‌സ്: രാഖ്വി ബിസ്ത്, പ്രിയ മിശ്ര