ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ (പുരുഷ/ വനിത) പുതിയ അധ്യായം എഴുതി ചേര്‍ത്ത് സ്മൃതി മന്ഥാന.ഏകദിനത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി സ്മൃതി മന്ഥാനയുടെ പേരില്‍. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്.

ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ മൂന്നാം ഏകദിനത്തിലാണ് സ്മൃതിയുടെ ചരിത്ര നേട്ടം.50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി കുറിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സ്മൃതി 63 പന്തുകളില്‍നിന്ന് 125 റണ്‍സ് നേടി പുറത്തായി. അഞ്ച് സിക്സും 17 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. 52 പന്തില്‍ ഏഴ് സിക്സും എട്ട് ഫോറുകളും സഹിതം വിരാട് കോലി മുന്‍പ് നേടിയ റെക്കോഡാണ് സ്മൃതി മാറ്റിക്കുറിച്ചത്.

18-ാം ഓവറിലെ രണ്ടാംപന്തില്‍ 95 റണ്‍സ് എന്ന വ്യക്തിഗത സ്‌കോറില്‍ നില്‍ക്കവേ, അലാന കിങ്ങിനെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയാണ് സ്മൃതി തന്റെ സെഞ്ചുറി തികച്ചത്. 2013-ല്‍ ഓസ്ട്രേലിയക്കെതിരേ തന്നെയാണ് കോലിയും റെക്കോഡ് സെഞ്ചുറി കുറിച്ചത്. വനിതാ ഏകദിനത്തില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോഡും സ്മൃതി സ്വന്തമാക്കി. നേരത്തേ 70 പന്തുകളില്‍ സെഞ്ചുറി നേടിയ തന്റെ സ്വന്തം റെക്കോഡ് തന്നെയാണ് തകര്‍ത്തത്.

വനിതാ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കൂടിയാണിത്.2012-ല്‍ ന്യൂസീലന്‍ഡിനെതിരേ മെഗ് ലാനിങ് നേടിയ 45 പന്തിലെ സെഞ്ചുറി മാത്രമാണ് ഇതിന് മുന്നിലുള്ളത്. 22-ാം ഓവറില്‍ ഗ്രേസ് ഹാരിസിന് വിക്കറ്റ് നല്‍കിയാണ് മന്ഥാന പുറത്തായത്.

വനിതാ ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി

മെഗ് ലാന്നിങ് (ഓസ്ട്രേലിയ)- 45 പന്തില്‍, ന്യൂസിലന്‍ഡിനെതിരെ

സ്മൃതി മന്ഥാന (ഇന്ത്യ)- 50 പന്തില്‍, ഓസ്ട്രേലിയക്കെതിരെ

കരന്‍ റോള്‍ടന്‍ (ഓസ്ട്രേലിയ)- 57 പന്തില്‍, ഓസ്ട്രേലിയക്കെതിരെ

ബെത് മൂണി (ഓസ്ട്രേലിയ)- 57 പന്തില്‍, ഇന്ത്യക്കെതിരെ

സോഫി ഡിവൈന്‍ (ന്യൂസിലന്‍ഡ്)- 59 പന്തില്‍, അയര്‍ലന്‍ഡിനെതിരെ

ചമരി അട്ടപ്പട്ടു (ശ്രീലങ്ക)- 60 പന്തില്‍, ന്യൂസിലന്‍ഡിനെതിരെ.