ബംഗളൂരു: ഇന്ത്യ - പാകിസ്താന്‍ യുദ്ധത്തിന്റെ ഇടവേള കഴിഞ്ഞ് ഐ.പി.എല്‍ ഇന്ന് പുനരാരംഭിക്കും. ശനിയാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. 11 മത്സരങ്ങളില്‍നിന്ന് എട്ടു ജയവും മൂന്നു തോല്‍വിയുമടക്കം 16 പോയന്റുള്ള ബംഗളൂരുവിന് സ്വന്തം മൈതാനത്ത് ഒരു ജയം കൂടി കുറിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. അതേസമയം, 12 മത്സരങ്ങളില്‍നിന്ന് അഞ്ചു ജയമടക്കം 11 പോയന്റുള്ള കൊല്‍ക്കത്തക്ക് ഇന്ന് ജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലത്തെക്കൂടി ആശ്രയിക്കേണ്ടിവരും.

പുതുക്കിയ ഷെഡ്യൂളില്‍ ബംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നോ, മുംബൈ, അഹ്‌മദാബാദ് എന്നീ വേദികളില്‍ മാത്രമാണ് മത്സരങ്ങള്‍ അരങ്ങേറുക. ഗുജറാത്ത് ടൈറ്റന്‍സ് (16 പോയന്റ്), റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (16 ), പഞ്ചാബ് കിങ്‌സ് (15), മുംബൈ ഇന്ത്യന്‍സ് (14), ഡല്‍ഹി കാപിറ്റല്‍സ് (13), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (11), ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സ് (10) എന്നീ ടീമുകള്‍ക്കാണ് പ്ലേഓഫ് സാധ്യത അവശേഷിക്കുന്നത്. ഇതില്‍ കൊല്‍ക്കത്തക്കും ലഖ്‌നോവിനും വിദൂര സാധ്യതയാണുള്ളത്. ശേഷിക്കുന്ന അഞ്ചു ടീമുകളില്‍ മുംബൈ ഒഴികെയുള്ളവക്ക് മൂന്നു മത്സരം വീതം ശേഷിക്കുന്നുണ്ട്.

ഐ.പി.എല്‍ അവസാന ലാപ്പിലെത്തുമ്പോള്‍ എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. ഒറ്റ ജയം കുറിച്ചാല്‍ ഗുജറാത്തും ബംഗളൂരുവും പ്ലേ ഓഫ് ഉറപ്പിക്കും. പിന്നീടുള്ള രണ്ടു സ്ഥാനങ്ങള്‍ക്കായി പഞ്ചാബും മുംബൈയും ഡല്‍ഹിയും തമ്മിലാകും പോരാട്ടം. പോയന്റ് നില തുല്യമായാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും പ്ലേ ഓഫ് പ്രവേശനം.

ടോപ് ഓര്‍ഡറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നതാണ് ആര്‍.സി.ബി ക്യാമ്പിന് ആശ്വാസം പകരുന്നത്. മേയ് മൂന്നിന് ചെന്നൈക്കെതിരായ ഹോം മാച്ചിലാണ് പാട്ടിദാറിന്റെ വിരലിന് പരിക്കേറ്റത്. പരിക്കുമൂലം രണ്ടു മത്സരങ്ങളെങ്കിലും നഷ്ടപ്പെടുമെന്നിരിക്കെയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിയത്. ടെസ്റ്റിലെ വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ആരാധകര്‍ക്കു മുന്നിലെത്തുന്ന ആദ്യമത്സരം കൂടിയാണിത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ദക്ഷിണാഫ്രിക്കന്‍ താരം ലുന്‍ഗി എന്‍ഗിഡിയെ വിട്ടുനല്‍കേണ്ടിവരുമെങ്കിലും കൊല്‍ക്കത്തക്കെതിരെ താരം ടീമിലുണ്ടാകും. എന്‍ഗിഡിക്കുപുറമെ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേഡ്, ജേക്കബ് ബെതല്‍, ലിയാം ലിവിങ്സ്റ്റണ്‍, ഫില്‍ സാള്‍ട്ട് എന്നീ വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 18 വിക്കറ്റുമായി സീസണില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡിന്റെ സേവനം ഈ മത്സരത്തിലുണ്ടാവില്ല. പരിക്കേറ്റ താരം നാട്ടില്‍ ചികിത്സയിലാണ്. കൊല്‍ക്കത്ത നിരയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മുഈന്‍ അലി തിരിച്ചെത്തില്ല. വെസ്റ്റിന്‍ഡീസ് താരങ്ങളായ ആന്ദ്രെ റസ്സലും സുനില്‍ നരെയ്‌നും ടീമിനൊപ്പം ചേര്‍ന്നു. അതേസമയം ബംഗളൂരുവില്‍ കഴിഞ്ഞദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴ വില്ലനായേക്കും.