ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണു ബുമ്ര. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഗംഭീര പ്രകടനമാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം ബുമ്രയ്ക്കു നേടിക്കൊടുത്തത്. പരുക്കു കാരണം ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നീണ്ട കാലം വിട്ടുനിന്ന ബുമ്ര, 2023 അവസാനത്തോടെയാണു മടങ്ങിയെത്തിയത്. ഇന്ത്യയില്‍ നടന്ന ബംഗ്ലദേശ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ നേടുന്നതില്‍ ബുമ്രയുടെ പ്രകടനം നിര്‍ണായകമായതായി ഐസിസി വിലയിരുത്തി.

ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ജസ്പ്രീത് ബുമ്ര. രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോലി എന്നിവരാണ് ബുമ്രക്ക് മുമ്പ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റില്‍ 71 വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഏറ്റവും മികച്ച ടെസ്റ്റ് താരമായത്.

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടന്ന പരമ്പരകളിലും ബുമ്ര അവസരത്തിനൊത്ത് ഉയര്‍ന്നതായാണു വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗുസ് അറ്റ്കിന്‍സന് 11 കളികളില്‍നിന്ന് 52 വിക്കറ്റുകള്‍ മാത്രമാണു നേടാന്‍ സാധിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70ന് മുകളില്‍ വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ബുമ്ര. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ആര്‍. അശ്വിന്‍ എന്നിവര്‍ മാത്രമാണു മുന്‍പ് ഈ നേട്ടത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 357 ഓവറുകളെറിഞ്ഞ ബുമ്ര 2.96 ഇക്കോണമിയിലും 14.92 സ്‌ട്രൈക്ക് റേറ്റിലുമാണ് 71 വിക്കറ്റ് വീഴ്ത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ 17 ബൗളര്‍മാര്‍ മാത്രമാണ് ഒരു കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റ് വീഴ്ത്തിയവര്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 32 വിക്കറ്റ് വീഴ്ത്തി ബുമ്ര ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 20ല്‍ താഴെ ബൗളിംഗ് ശരാശരിയില്‍(19.4) 200 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറുമാണ് ജസ്പ്രീത് ബുമ്ര. നേരത്തെ ഐസിസി പ്രഖ്യാപിച്ച ഐസിസി ടെസ്റ്റ് ടീമിലും ബുമ്ര ഇടം നേടിയിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് പോയന്റോടെ(907) ആണ് കഴിഞ്ഞ വര്‍ഷം ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍നിന്ന് ബുമ്രയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാളും രവീന്ദ്ര ജഡേജയും ഇടം നേടി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് നയിക്കുന്ന ടീമില്‍ ഇംഗ്ലണ്ടില്‍നിന്നാണു കൂടുതല്‍ താരങ്ങള്‍, നാലു പേര്‍. പാക്കിസ്ഥാനില്‍നിന്ന് ആരും ടെസ്റ്റ് ടീമില്‍ ഇല്ല.

ഐസിസി ടെസ്റ്റ് ടീം ഓഫ് ദ് ഇയര്‍ യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡക്കറ്റ്, കെയിന്‍ വില്യംസന്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കമിന്ദു മെന്‍ഡിസ്, ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രീത് ബുമ്ര.

ഐസിസി തിരഞ്ഞെടുത്ത 2024ലെ ടീം: യശസ്വി ജയ്സ്വാള്‍, ബെന്‍ ഡക്കറ്റ്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രിത് ബുമ്ര.