ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കുമെന്ന് ഐസിസി അറിയിച്ചു. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും.

നിലവിലെ ചെയര്‍മാന് ഈ വര്‍ഷം നവംബര്‍ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാര്‍ക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ താല്‍പര്യമില്ലെന്ന് ന്യൂസീലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലെ നിലപാടെടുത്തിരുന്നു. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.

ചൊവ്വാഴ്ച വരെയായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നത്. മറ്റാരും മുന്നോട്ടുവരാതിരുന്നതോടെ ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസി ചെയര്‍മാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ. 35 വയസ്സാണു ജയ് ഷായുടെ പ്രായം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകനാണ്.

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനായി ജയ്ഷാ മാറി. ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളര്‍ച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.

നേരത്തെ തന്നെ ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജയ് ഷായെ ഐ സി സിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐ സി സി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐ സി സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010 2012) എന്നിവരാണ് പ്രസിഡന്റുമാരായിട്ടുള്ളത്.