തിരുവനന്തപുരം: കേരളം ക്രിക്കറ്റ് ലീഗില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്. ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ രണ്ടാമത്തെ വിജയമായിരുന്നു. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് റിപ്പിള്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച ഓപ്പണിങ് സമ്മാനിച്ചു.

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ആലപ്പിക്ക് നേടാനായത്. ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ഇരുവരും രണ്ടു വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബാറ്റിംഗ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വിഷ്ണുരാജിനെ അവര്‍ക്ക് നഷ്ടമായി. സ്‌കോര്‍ബോര്‍ഡ് തുറക്കന്നതിനു മുന്‍പ് തന്നെ രോഹന്‍ പ്രേമിന്റെ വിക്കറ്റും നഷ്ടമായി. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിട്ടും എം.എസ് അഖിലും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദും ചേര്‍ന്ന് നേടിയ 89 റണ്ണിന്റെ കൂട്ടുകെട്ട് ട്രിവാന്‍ഡ്രത്തിനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.

31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുള്‍ ബാസിഥും, 36 പന്തില്‍ 38 നേടിയ എം.എസ്. അഖിലും പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. 18.1 ഓവറില്‍ ട്രിവാന്‍ഡ്രം റോയല്‍സിനു വെറും 112 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.

ആലപ്പി റിപ്പിള്‍സിനായി അഖില്‍ ജോസഫും ഫായിസല്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. 4 വിക്കറ്റുകള്‍ നേടി ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത ഫായിസല്‍ ഫാനൂസാണ് കളിയിലെ താരം.