തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം ജൂലൈ അഞ്ചിന് നടക്കാനിരിക്കെ, ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും നാലു താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍, ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്നു താരങ്ങളെ നിലനിര്‍ത്തി. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകള്‍ ഒരു താരത്തെയും നിലനിര്‍ത്തിയില്ല. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമിനും നിലനിര്‍ത്താനാവുക.

എ കാറ്റഗറിയില്‍പ്പെട്ട സച്ചിന്‍ ബേബിയെയും എന്‍. എം. ഷറഫുദ്ദീനെയും ബി വിഭാഗത്തില്‍പ്പെട്ട അഭിഷേക് ജെ നായരെയും സി വിഭാഗത്തില്‍പ്പെട്ട ബിജു നാരായണനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ് നിലനിര്‍ത്തിയത്. ആദ്യ സീസണില്‍, ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളാണ് ഇവരെല്ലാം. രണ്ട് സെഞ്ച്വറിയടക്കം 528 റണ്‍സ് നേടിയ സച്ചിന്‍ ബേബിയായിരുന്നു ആദ്യ സീസണിലെ ടോപ് സ്‌കോറര്‍. സച്ചിനെ ഏഴര ലക്ഷം രൂപ നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. മറുവശത്ത് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു ഷറഫുദ്ദീന്‍. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമായ ഷറഫുദ്ദീനെ അഞ്ച് ലക്ഷം രൂപയ്ക്കാണ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലാകെ 328 റണ്‍സ് നേടിയ അഭിഷേക് ജെ നായര്‍ക്കും 17 വിക്കറ്റുകള്‍ നേടിയ ബിജു നാരായണനും ഒന്നര ലക്ഷം വീതമാണ് ലഭിക്കുക.

എ കാറ്റഗറിയില്‍പ്പെട്ട മൊഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, ബി കാറ്റഗറിയില്‍പ്പെട്ട അക്ഷയ് ടി കെ എന്നിവരെയാണ് ആലപ്പി റിപ്പിള്‍സ് നിലനിര്‍ത്തിയത്. ടീമിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് മൊഹമ്മദ് അസറുദ്ദീന്‍. നാല് അര്‍ദ്ധ സെഞ്ച്വറികളടക്കം 410 റണ്‍സ് അടിച്ചു കൂട്ടിയ അസറുദ്ദീനെ ഏഴര ലക്ഷം നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ ശ്രദ്ധേയനായ വിഘ്‌നേഷ് പുത്തൂരിന് 3.75 ലക്ഷവും, ഓള്‍ റൌണ്ടര്‍മാരായ അക്ഷയ് ചന്ദ്രന് അഞ്ചു ലക്ഷവും, അക്ഷയ് ടികെയ്ക്കും 1.5 ലക്ഷവുമാണ് ലഭിക്കുക.

എ കാറ്റഗറിയില്‍പ്പെട്ട രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഫൈനല്‍ വരെ മുന്നേറിയ ടീമാണ് ഗ്ലോബ്‌സ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനായ സല്‍മാന്‍ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് ഏഴര ലക്ഷയം രൂപയുമാണ് ഗ്ലോബ്‌സ്റ്റേഴ്‌സ് ചെലവഴിച്ചത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുതയും, ഓള്‍ റൌണ്ട് മികവുമായി കളം നിറയുകയും ചെയ്ത അഖില്‍ സ്‌കറിയയ്ക്ക് 375000 രൂപയാണ് ലഭിക്കുക. അന്‍ഫലിന് ഒന്നര ലക്ഷത്തിനും നിലനിര്‍ത്തി.

ബി കാറ്റഗറിയില്‍പ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി ഗാറ്റഗറിയില്‍പ്പെട്ട എസ് സുബിന്‍, വിനില്‍ ടി എസ് എന്നിവരെയാണ് ട്രിവാണ്‍ഡ്രം റോയല്‍സ് റീട്ടെയിന്‍ ചെയ്തത്. മൂവര്‍ക്കും ഒന്നര ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ സീസണിലെ ടീമിന്റെ ടോപ് സ്‌കോററായ ഗോവിന്ദ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്. മറുവശത്ത് കൂറ്റന്‍ അടികളിലൂടെ ശ്രദ്ധേയനായ താരമാണ് എസ് സുബിന്‍.

ജൂലൈ അഞ്ചിനാണ് താരലേലം. ഐപിഎല്‍ താരലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാനാവുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറു വരെയാണ് രണ്ടാം സീസണ്‍. ഫാന്‍കോഡ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ മത്സരങ്ങള്‍ തല്‍സമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്.