തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പ് വെടിക്കെട്ട് ബാറ്റിങ്ങോടെ തുടക്കം.ആദ്യ മത്സരത്തില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ആലപ്പി റിപ്പിള്‍സ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി.സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിച്ചത്.47 പന്തില്‍ 92 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ ഒന്‍പതു സിക്സുകള്‍ അടിച്ചുകൂട്ടി.ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആലപ്പി റിപ്പിള്‍സ് മറികടന്നത്.

47 പന്തില്‍ ഒമ്പത് സിക്‌സും മൂന്ന് ഫോറുമുള്‍പ്പടെ 92 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ 16-ാം ഓവറിലാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് അസ്ഹര്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.വിനൂപ് 27 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്തു. അക്ഷയ് ടി.കെ 18 റണ്‍സുമായി പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് മധ്യനിര താരം അക്ഷയ് മനോഹറിന്റെ അര്‍ധ സെഞ്ചറിക്കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 44 പന്തുകള്‍ നേരിട്ട അക്ഷയ് 57 റണ്‍സെടുത്തു പുറത്തായി.അഞ്ച് സിക്സറുകളും ഒരു ഫോറുമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അക്ഷയ് ബൗണ്ടറി കടത്തിയത്.മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് പ്രതാപ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് തൃശൂരിനു തിരിച്ചടിയായി. ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ ഒരു റണ്‍ മാത്രമാണു നേടിയത്.

മധ്യനിരയില്‍ വിഷ്ണു വിനോദ് (14 പന്തില്‍ 22), അഹമ്മദ് ഇമ്രാന്‍ (21 പന്തില്‍ 23), അര്‍ജുന്‍ വേണുഗോപാല്‍ (20 പന്തില്‍ 20) എന്നിവര്‍ തിളങ്ങിയതോടെ തൃശൂര്‍ സ്‌കോര്‍ ഉയര്‍ന്നു. മൂന്നു പന്തുകളില്‍ രണ്ടു സിക്സുകള്‍ പറത്തിയ പി. മിഥുന്‍ 12 റണ്‍സുമായി പുറത്താകാതെനിന്നു. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്നും ഫാസില്‍ ഫനൂസ് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.