ചെന്നൈ: കൗമാരപ്രായത്തിൽ തന്നെ നേരിടേണ്ടി വന്ന കടുത്ത വംശീയ അധിക്ഷേപങ്ങൾ തന്റെ കരിയറിലും മാനസികാവസ്ഥയിലും വലിയ മുറിവുകളാണ് ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. സലീം മാലിക്കിനെയും ഇമ്രാൻ ഖാനെയും പോലുള്ള വമ്പന്മാരെ വിറപ്പിച്ച ഈ സ്പിന്നർക്ക് സ്വന്തം നാട്ടിൽ നിന്നും സഹതാരങ്ങളിൽ നിന്നും നേരിടേണ്ടി വന്നത് കടുത്ത വിവേചനമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വരുന്നത്.

ചേപ്പോക്കിലെ ഇന്ത്യൻ ക്യാമ്പിൽ 14 വയസ്സിൽ നെറ്റ് ബൗളറായി എത്തിയപ്പോഴായിരുന്നു താരത്തിന് ആദ്യത്തെ ദുരനുഭവമുണ്ടായത്. സ്കൂൾ യൂണിഫോം പോലും മാറാതെ വസ്ത്രം മാറാനായി സ്റ്റേഡിയത്തിലെ ഒരു ചെറിയ മുറിയിലേക്ക് ഓടിക്കയറിയ കുട്ടിയെ കണ്ട ഒരു മുതിർന്ന ഇന്ത്യൻ താരം ആവശ്യപ്പെട്ടത് തന്റെ ഷൂസ് വൃത്തിയാക്കാനായിരുന്നു. തന്നെ ഒരു ഗ്രൗണ്ട് സ്റ്റാഫാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആ താരത്തിന്റെ പെരുമാറ്റമെന്ന് ശിവരാമകൃഷ്ണൻ ഓർക്കുന്നു.

"വംശീയതയോ നിറത്തിന്റെ പേരിലുള്ള വിവേചനമോ എന്താണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആ മനുഷ്യൻ എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു," ശിവരാമകൃഷ്ണൻ പറയുന്നു. "അതൊന്നും എന്റെ ജോലിയല്ല, നിങ്ങൾക്ക് എന്താണോ ചെയ്യേണ്ടത് അത് നിങ്ങൾ തന്നെ ചെയ്യുക" എന്ന് മറുപടി നൽകി അന്ന് ആ താരം അവിടെ നിന്ന് മാറി. പതിനേഴാം ജന്മദിനത്തിൽ ഉണ്ടായ അനുഭവം അതിലേറെ വേദനിപ്പിക്കുന്നതായിരുന്നു.

ജന്മദിനാഘോഷത്തിനായി കൊണ്ടുവന്ന കേക്കിന്റെ നിറത്തെ ശിവരാമകൃഷ്ണന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് ഒരു മുതിർന്ന താരം പരിഹസിച്ചു. "ഹേയ് സണ്ണി, നീ ശരിയായ നിറത്തിലുള്ള കേക്ക് തന്നെയാണ് ഓർഡർ ചെയ്തത്. കറുത്ത പയ്യന് പറ്റിയ നല്ല ഡാർക്ക് ചോക്ലേറ്റ് കേക്ക്," എന്നായിരുന്നു പരിഹാസം. ഇത് കേട്ട് മനംനൊന്ത് കരഞ്ഞ ശിവരാമകൃഷ്ണൻ കേക്ക് മുറിക്കാൻ വിസമ്മതിച്ചു. ഒടുവിൽ ഇതിഹാസ താരം സുനിൽ ഗാവസ്കർ ഇടപെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ച ശേഷമാണ് നിറഞ്ഞ കണ്ണുകളോടെ കേക്ക് മുറിച്ചത്.

ഡ്രസ്സിംഗ് റൂമിൽ മാത്രമല്ല, മൈതാനത്തും ഈ അധിക്ഷേപങ്ങൾ തുടർന്നു. തമിഴ്‌നാട് ടീമിൽ കളിക്കുമ്പോൾ പ്രമുഖ താരങ്ങൾ പോലും തന്നെ 'കറുപ്പ' എന്നാണ് വിളിച്ചിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുംബൈ, ചണ്ഡീഗഡ്, ജലന്ധർ എന്നിവിടങ്ങളിൽ ബൗണ്ടറിക്ക് സമീപം ഫീൽഡ് ചെയ്യുമ്പോൾ ഗാലറിയിൽ നിന്ന് കാണികൾ "കാലിയാ, തേരാ ക്യാ ഹോഗാ" (കറുമ്പാ, നിന്റെ അവസ്ഥ എന്താകും) എന്ന് ആക്രോശിക്കുമായിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ തളർത്തിയ ഇത്തരം മാനസിക സമ്മർദ്ദങ്ങൾ തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യമായ അപമാനത്തിന്റെ നിമിഷങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. മുംബൈയിലെ ഒരു ഹോട്ടലിൽ (ഇന്നത്തെ നരിമാൻ പോയിന്റിലെ ട്രൈഡന്റ്) വെച്ച് ഒരിക്കൽ ഗേറ്റ് കീപ്പർ അദ്ദേഹത്തെ തടഞ്ഞു. ശിവരാമകൃഷ്ണന്റെ പ്രായവും രൂപവും കണ്ട് അദ്ദേഹം ഇന്ത്യൻ ടീമിലെ അംഗമാണെന്ന് വിശ്വസിക്കാൻ സെക്യൂരിറ്റി തയ്യാറായില്ല. ഒരു സഹതാരം വന്ന് തിരിച്ചറിയൽ രേഖപ്പെടുത്തുന്നത് വരെ ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹത്തിന് പുറത്ത് കാത്തുനിൽക്കേണ്ടി വന്നു.

"അതിനുശേഷം മുറിയുടെ താക്കോൽ എപ്പോഴും കൂടെ കരുതണമെന്ന് എനിക്ക് മനസ്സിലായി. എങ്കിലും, വീണ്ടും പുറത്താക്കപ്പെടുമോ എന്ന ഭയത്താൽ ഹോട്ടൽ ഗേറ്റിന് അടുത്തെത്തുമ്പോൾ ഞാൻ വിറക്കുമായിരുന്നു," അദ്ദേഹം ഓർക്കുന്നു. തന്റെ ആദ്യ പര്യടനത്തിൽ പോലും ഈ ശത്രുത തുടർന്നു. പാകിസ്ഥാനിൽ ഒരു മാസത്തോളം കാണികളിൽ നിന്ന് സമാനമായ വംശീയ അധിക്ഷേപങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു.

ഇത്തരം അനുഭവങ്ങൾ ചെറുപ്രായത്തിൽ തന്റെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ആഴത്തിൽ ബാധിച്ചുവെന്നും മായാത്ത മാനസിക മുറിവുകൾ ഉണ്ടാക്കിയെന്നും ശിവരാമകൃഷ്ണൻ പറഞ്ഞു. "ഇതെല്ലാം എന്നെ വളരെ താഴ്ന്ന ആത്മാഭിമാനമുള്ള ഒരാളാക്കി മാറ്റി. ഇത്രയും ചെറിയ പ്രായത്തിൽ ആത്മാഭിമാനം തകർന്നാൽ പിന്നീട് ആത്മവിശ്വാസം കെട്ടിപ്പടുക്കുക പ്രയാസമാണ്. ആ ഓർമ്മകളെല്ലാം മറക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഉപബോധമനസ്സിൽ അവ ആഴത്തിൽ പതിഞ്ഞു കിടന്നു."

"ഞാൻ പൂർണ്ണമായും തകർന്നുപോയി, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും എനിക്ക് ഭയമായിരുന്നു. സഹിക്കാൻ കഴിയാത്തതുകൊണ്ട് മദ്യപിച്ച് ഉറങ്ങാൻ ശ്രമിക്കുമായിരുന്നു. ഉണർന്നിരിക്കുമ്പോഴെല്ലാം ഞാൻ മരിച്ചുപോകുമെന്ന് എനിക്ക് തോന്നുമായിരുന്നു." ആത്മഹത്യാ ചിന്തകളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.

"ഐപിഎൽ സമയത്ത് ദുബായിൽ യാത്ര ചെയ്യുമ്പോൾ വാഹനങ്ങൾക്ക് സ്പീഡ് ലിമിറ്റ് ഇല്ലായിരുന്നു. വാഹനം വേഗത്തിൽ പോകുമ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് ചാടാൻ മനസ്സ് എന്നോട് പറയുമായിരുന്നു. എങ്ങനെയോ, എന്തോ ഒന്ന് എന്നെ അത്തരം വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിൽ നിന്ന് തടഞ്ഞു." ഈ ആഘാതം തന്റെ ഉറക്കത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. "കണ്ണടയ്ക്കുമ്പോൾ ഭയാനകമായ ചിത്രങ്ങൾ മുന്നിൽ വരും. കണ്ണുതുറക്കുമ്പോൾ ഒന്നുമുണ്ടാകില്ല. ഉറങ്ങാൻ ആഗ്രഹമുണ്ടെങ്കിലും കണ്ണടയ്ക്കുമ്പോൾ വീണ്ടും പേടിപ്പെടുത്തുന്ന കാര്യങ്ങൾ തെളിയും. അങ്ങനെ എന്റെ ഉറക്കം തന്നെ ഇല്ലാതായി..."

ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയിപ്പിക്കുന്ന പ്രതിഭയായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1965 ഡിസംബർ 31-ന് ചെന്നൈയിൽ ജനിച്ച അദ്ദേഹം, തന്റെ പതിനേഴാം വയസ്സിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ടെസ്റ്റ് താരമായി മാറി. വലംകൈയ്യൻ ലെഗ് സ്പിന്നറായിരുന്ന ശിവരാമകൃഷ്ണൻ, 1984-85 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ക്രിക്കറ്റിലും നടത്തിയ തകർപ്പൻ പ്രകടനങ്ങളിലൂടെയാണ് ലോകശ്രദ്ധ നേടിയത്.

സലീം മാലിക്, ഇമ്രാൻ ഖാൻ തുടങ്ങിയ ഇതിഹാസ താരങ്ങളെപ്പോലും തന്റെ സ്പിൻ മാന്ത്രികതയിൽ കുടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, കരിയറിന്റെ തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും മാനസിക സമ്മർദ്ദങ്ങളും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അപ്രതീക്ഷിതമായി നേരത്തെ അവസാനിക്കുകയായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ ഒരു മികച്ച ബാറ്റ്‌സ്മാനായി അദ്ദേഹം തിരിച്ചുവരവ് നടത്തി. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം, 2000 മുതൽ പ്രശസ്തനായ ഒരു ക്രിക്കറ്റ് കമന്റേറ്ററായും ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ബിസിസിഐ കമന്ററി പാനലിൽ നിന്ന് ഒഴിഞ്ഞ ശിവരാമകൃഷ്ണൻ, തന്റെ കരിയർ അവസാനിച്ചിട്ടും ആ പഴയ അനുഭവങ്ങൾ ഏൽപ്പിച്ച ആഘാതം വിട്ടുമാറാതെ കൂടെയുണ്ടെന്ന് പറഞ്ഞു.