ഡൽഹി: ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച സാഹചര്യത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ അഭാവം ഡൽഹി ക്യാപിറ്റൽസിനെ ബാധിച്ചിട്ടില്ലെന്ന് ബോളിങ് പരിശീലകൻ മുനാഫ് പട്ടേൽ. പരിക്കിനെത്തുടർന്ന് വിശ്രമത്തിലുള്ള താരം ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുജറാത്ത് ടൈറ്റൻസുമായുള്ള പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ മുനാഫ് വ്യക്തമാക്കി.

"നിലവിൽ ഞങ്ങൾ രണ്ട് മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞു. വിജയങ്ങൾ കൂടെയുള്ളപ്പോൾ സ്റ്റാർക്കിന്റെ കുറവ് ഞങ്ങൾ അറിയുന്നില്ല. എന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ പ്രകടനം മോശമായാൽ തീർച്ചയായും അദ്ദേഹത്തിന്റെ അഭാവം ചർച്ച ചെയ്യപ്പെടും. ഐപിഎല്ലിൽ സ്റ്റാർക്കിനേക്കാൾ മികച്ച മറ്റൊരു ബൗളർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താരതമ്യം ചെയ്യാൻ ജസ്പ്രീത് ബുംറ മാത്രമേയുള്ളൂ. 140 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയാനും പുതിയ പന്ത് സ്വിങ് ചെയ്യിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്."

സ്റ്റാർക്കിന്റെ തിരിച്ചുവരവിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഫിസിയോയോ ഡോക്ടറോ നൽകുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മുനാഫ് അറിയിച്ചു. വരാനിരിക്കുന്ന വർഷത്തിൽ ഓസ്ട്രേലിയക്ക് 21 ടെസ്റ്റ് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അതിനാൽ സ്റ്റാർക്കിന്റെ ജോലിഭാരം ക്രമീകരിക്കുന്നതിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഇതാണ് താരത്തിന്റെ ലഭ്യതയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

2025ലെ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനമാണ് സ്റ്റാർക്ക് പുറത്തെടുത്തത്. 11 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ നിർണ്ണായകമായ സൂപ്പർ ഓവർ വിജയത്തിൽ സ്റ്റാർക്കിന്റെ സ്പെൽ നിർണ്ണായകമായിരുന്നു. ഐപിഎൽ കരിയറിൽ ഇതുവരെ 52 മത്സരങ്ങളിൽ നിന്നായി 65 വിക്കറ്റുകൾ ഈ ഇടംകൈയ്യൻ പേസർ സ്വന്തമാക്കിയിട്ടുണ്ട്.