അനന്ത്പൂര്‍: ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍നിന്ന് പരുക്കുമൂലം പുറത്തായ ശേഷം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടലിനെ തുടര്‍ന്ന് ടീമില്‍ ഇടംലഭിച്ച ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി വിശ്വാസം കാത്തു. ഇഷാന്‍ സെഞ്ചുറിയുടെ മികവില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ ഋതുരാജ് ഗെയ്കവാദ് നയിക്കുന്ന ഇന്ത്യ സി മികച്ച സ്‌കോറിലേക്ക്.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ സി. ഇഷാന്‍ കിഷന്റെ (111) സെഞ്ചുറിയാണ് ടീമിനെ മികച്ച് സ്‌കോറിലേക്ക് നയിച്ചത്. ബാബ അപരാജിത് (78) മികച്ച പ്രകടനം പുറത്തെടുത്തു. ഋതുരാജ് ഗെയ്കവാദ് (46), മാനവ് സുതര്‍ (8) എന്നിവരാണ് ക്രീസിലുള്ളത്. മുകേഷ് കുമാര്‍ ഇന്ത്യ ബിക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സി നന്നായിട്ടാണ് തുടങ്ങിയത്. എന്നാല്‍ ഋതുരാജ് തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ സായ് സുദര്‍ശന്‍ (43) രജത് പടിധാര്‍ (40) സഖ്യം മനോഹരമായി കളിച്ചു. ഇതിനിടെ നവ്ദീപ് സൈനി ബ്രേക്ക് ത്രൂമായെത്തി പടിധാറിനെ സൈനി ബൗള്‍ഡാക്കി. അധികം വൈകാതെ സായിയെ മുകേഷ് കുമാര്‍ മടക്കി. ഇതോടെ രണ്ടിന് 97 എന്ന നിലയിലായി ഇന്ത്യ സി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന്‍ - അപരാജിത് സഖ്യം വേഗത്തില്‍ റണ്‍സ് നേടി. 189 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

കിഷനെ പുറത്താക്കി മുകേഷ് ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. അധികം വൈകാതെ അപരാജിതും മടങ്ങി. അഭിഷേക് പോറലിന് (12) കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ ഋതുരാജ് വീണ്ടും ക്രീസിലെത്തി. മാനവിനെ സാക്ഷി നിലര്‍ത്തി ഏകദിന ശൈലിയിലാണ് ഋതുരാജ് കളിച്ചത്. ഇതുവരെ 50 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്സും ഏഴ് ഫോറുമായിട്ടാണ് ക്രീസിലുള്ളത്.

അവസാന നിമിഷമാണ് ഇന്ത്യ സിയുടെ പ്ലേയിംഗ് ഇലവനില്‍ ഇഷാന് ഇടം ലഭിക്കുന്നത്. ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് പരിക്കുമൂലം ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.