ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ടീം ഓഫ് ദ് ടൂര്‍ണമെന്റനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് മാഗസിനായ വിസ്ഡന്‍. ഐസിസിയുടെ ഇലവനില്‍ ഇടംപിടിക്കാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വിസ്ഡന്‍ ടീമിനെ നയിക്കുക. രോഹിത് നയിക്കുന്ന ടീമില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് നാല് താരങ്ങള്‍ കൂടിയുണ്ട്. നേരത്തെ ഐസിസി തെരഞ്ഞെടുത്ത ടീം ഓഫ് ദ് ടൂര്‍ണമെന്റില്‍ രോഹിത്തിന് ഇടമുണ്ടായിരുന്നില്ല.

വിസ്ഡന്‍ തെരഞ്ഞെടുത്ത ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ നായകനും ഓപ്പണറും രോഹിത് ശര്‍മയാണ്. ന്യൂസിലന്‍ഡ് ഓപ്പണറായ രചിന്‍ രവീന്ദ്രയാണ് രോഹിത്തിന്റെ സഹ ഓപ്പണര്‍. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിരാട് കോലി ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് വിസ്ഡന്‍ തെരഞ്ഞെടുത്ത ടീമില്‍ ഇടമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് നാലാം നമ്പറില്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ തന്നെയാണ് വിസ്ഡന്‍ തെരഞ്ഞെടുത്ത ടീമിലെയും വിക്കറ്റ് കീപ്പര്‍.

അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍സായി, ന്യൂസിലന്‍ഡിന്റെ മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഫീല്‍ഡിംഗിലും തിളങ്ങിയ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്‌സ് ടീമിലിടം നേടിയില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിലിടം ലഭിച്ചപ്പോള്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ രണ്ടാമത്തെ സ്പിന്നര്‍.

പേസര്‍മാരായി ഇന്ത്യയുടെ മുഹമ്മദ് ഷമിയും ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റിയുമാണ് ടീമിലുള്ളത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കളിച്ച ഇന്ത്യയുടെയും ന്യൂിലന്‍ഡിന്റെയും താരങ്ങള്‍ക്കാണ് ടീമില്‍ കൂടുതല്‍ പ്രാതിനിധ്യമെങ്കിലും സെമിയില്‍ പോലും എത്താതിരുന്ന ഇംഗ്ലണ്ടിന്റെ ജൂ റൂട്ടും അഫ്ഗാനിസ്ഥാന്റെ ഒമര്‍സായിയും ടീമിലെത്തിയ. എന്നാല്‍ സെമി കളിച്ച ദക്ഷിണാഫ്രിക്കയിലെയും ഓസ്‌ട്രേലിയയിലെയും ഒരു താരം പോലും വിസ്ഡന്‍ തെരഞ്ഞെടുത്ത ടീമിലില്ല.

വിസ്ഡന്‍ തെരഞ്ഞെടുത്ത ചാമ്പ്യന്‍സ് ട്രോഫി ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രച്ചിന്‍ രവീന്ദ്ര, വിരാട് കോലി,ജോ റൂട്ട്, കെ എല്‍ രാഹുല്‍, അസ്മത്തുള്ള ഒമര്‍സായി, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, മുഹമ്മദ് ഷാമി, മാറ്റ് ഹെന്റി, വരുണ്‍ ചക്രവര്‍ത്തി.