കൊല്‍ക്കത്ത: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ടാറ്റാ ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 18-ാം സീസണ്‍ കൊല്‍ക്കത്തയില്‍ പ്രൗഢഗംഭീരമായാണ് തുടക്കമാകുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് സൂപ്പര്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനാണ് ഉദ്ഘാടന പരിപാടിയെ നയിച്ചത്. കിങ് ഖാന്റെ ഓരോ വാക്കുകള്‍ക്കും കാണികള്‍ ആര്‍ത്തുവിളിച്ചു. പിന്നാലെ ശ്രേയാ ഘോഷാലിന്റെ മനോഹരമായ ഗാങ്ങളുമെത്തി. വേദിക്ക് തീ പിടിപ്പിക്കുന്ന ചുവടുകളുമായി ബോളിവുഡ് താരം ദിഷ പട്ടാണിയാണ് അടുത്തതായെത്തിയത്. ഒരു ഗാനത്തിന് ഷാരൂഖ് ഖാനും ചുവടുവെച്ചത് ആരാധകര്‍ക്ക് വിരുന്നായി.

ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്‌ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളും ചേര്‍ന്നതോടെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് ആരാധകര്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാല്‍, കരണ്‍ ഓജ്‌ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.

ഒടുവില്‍ ബോളിവുഡിന്റെ കിങ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ് കോലിയും ഒരുമിച്ച് വേദിയില്‍ നൃത്തച്ചുവടുകള്‍ വച്ചതും ചടങ്ങിലെ പ്രധാന ആകര്‍ഷണമായി. ഉദ്ഘാടന മത്സരം കാണാന്‍ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ ആരാധകര്‍ വന്‍ കരഘോഷത്തോടെയാണ് ബോളിവുഡിലെയും ഇന്ത്യന്‍ ക്രിക്കറ്റിലെയും 'കിങ്‌സി'ന്റെ നൃത്തം ഏറ്റെടുത്തത്. ഐപിഎലില്‍ തുടര്‍ച്ചയായി 18ാം സീസണ്‍ കളിക്കുന്ന വിരാട് കോലിക്ക് പ്രത്യേക മെമന്റോയും സമ്മാനിച്ചു. കോലിക്കും ഷാറൂഖിനുമൊപ്പം ഇടയ്ക്ക് വേദിയിലെത്തിയ കൊല്‍ക്കത്ത താരം റിങ്കു സിങ്ങിനെ ആരാധകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.

10 ടീമുകള്‍, 74 മത്സരം

പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. രാജസ്ഥാന്‍ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്. പ്രാഥമികറൗണ്ടില്‍ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുമത്സരംവീതം കളിക്കും. എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാലു ടീമുകള്‍ക്കെതിരേ ഒരു മത്സരവുമുണ്ടാകും.

ഓരോ ടീമിനും ആകെ 14 കളികള്‍. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന നാലു ടീമുകള്‍ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25-ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്നെയാണ് ഫൈനല്‍.

ഗ്രൂപ്പ് എ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌ഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്

ഗ്രൂപ്പ് ബി: മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഇക്കുറി ടൂര്‍ണമെന്റിനുമുന്‍പ് മെഗാ താരലേലം നടന്നതിനാല്‍ ടീമുകളുടെ ശാക്തികബലാബലത്തില്‍ മാറ്റംവന്നിട്ടുണ്ട്. മത്സരം തുടങ്ങിക്കഴിഞ്ഞാല്‍മാത്രമേ ടീമുകളെ വിലയിരുത്താനാകൂ. ലേലത്തില്‍, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്.