ഇസ്‌ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫി വന്‍ സാമ്പത്തിക ബാധ്യത പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വരുത്തിവച്ചെന്ന ആക്ഷേപങ്ങള്‍ക്കിടെ ബിസിസിഐയ്ക്ക് മുന്നറിയിപ്പുമായി പിസിബി വക്താവ് രംഗത്ത്. ബോധപൂര്‍വം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായാണ് പിസിബി രംഗത്ത് വന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന പിസിബി വക്താവിന്റെ ഭീഷണി.

അടുത്ത മൂന്നു വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരില്ലെന്നും, അതുവഴി ബിസിസിഐയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുമാണ് പിസിബി വക്താവ് ആമിര്‍ മിറിന്റെ ഭീഷണി.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ നടത്തിപ്പ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥ്യം വഹിക്കാന്‍ അവസരം ലഭിച്ച ഐസിസി ടൂര്‍ണമെന്റ് എന്ന നിലയില്‍, ചാംപ്യന്‍സ് ട്രോഫി പിസിബിയുടെ വരുമാന സ്രോതസായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇന്ത്യ മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസമ്മതിച്ചതും, പാക്കിസ്ഥാന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ദയനീയ തോല്‍വി വഴങ്ങി പുറത്തായതും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

''രാജ്യാന്തര ക്രിക്കറ്റിനെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ഐസിസിയുടേതാണ്. പാക്കിസ്ഥാന് ഏതെങ്കിലും വിധത്തില്‍ നഷ്ടമുണ്ടാക്കാന്‍ ഇന്ത്യ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടെങ്കില്‍, അവര്‍ അതിന് കനത്ത വില കൊടുക്കേണ്ടി വരും.' ആമിര്‍ മിര്‍ പറഞ്ഞു.

''രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്കുള്ള ഡിമാന്‍ഡ് എല്ലാവര്‍ക്കും അറിയാം. അടുത്ത മൂന്നു വര്‍ഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഞങ്ങള്‍ ഇന്ത്യയിലേക്കില്ല എന്നു തീരുമാനിച്ച വിവരം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് പാക്കിസ്ഥാന് ഏതെങ്കിലും വിധത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ടാല്‍, പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന തീരുമാനം അവര്‍ക്ക് അതിലും വലിയ നഷ്ടം വരുത്തിവയ്ക്കും' ആമിര്‍ മിര്‍ പറഞ്ഞു.