ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

മുംബൈയിലായിരുന്നു അപ്രതീക്ഷിത കൂടികാഴ്ച നടന്നത്. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ ശൈഖ് ഹംദാന്‍ ഐസിസി ചെയര്‍മാന്‍ ജയ്ഷാ, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമായി ഹ്രസ്വ കൂടികാഴ്ച നടത്തി.


സന്ദര്‍ശനത്തിനിടെ ദുബായ് 11 എന്നെഴുതിയ ടീം ഇന്ത്യ ജെഴ്‌സിയില്‍ ഒപ്പിട്ടുനല്‍കുകയും രോഹിത് ശര്‍മ്മക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു ശൈഖ് ഹംദാന്‍. ടീം ഇന്ത്യയുമായുള്ള കൂടികാഴ്ചയുടെ ചിത്രവും ശൈഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ദുബൈ കിരീടാവകാശിക്ക് സമ്മാനമായി 'ദുബൈ 11' എന്നെഴുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി രോഹിത് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ദുബൈ കിരീടാവകാശി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'ടീം ഇന്ത്യയുമായുള്ള അവിസ്മരണീയ കൂടിക്കാഴ്ച' എന്ന് ഹിന്ദിയില്‍ എഴുതിയ കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളായ രോഹിത്തും ഹാര്‍ദിക്കും സൂര്യയും ടീം ക്യാമ്പില്‍നിന്നാണ് ദുബായ് കിരീടാവകാശിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശൈഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത അദ്ദേഹം വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 'വൈബ്രന്റ് ഗുജറാത്ത്' പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബറില്‍ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാനും ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനം.