ലഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ കരാര്‍ ഉപേക്ഷിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിന് ശിക്ഷ വിധിച്ച് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍നിന്ന് ഒരു വര്‍ഷത്തേക്കു വിലക്കും. പിഎസ്എലിന്റെ ഡ്രാഫ്റ്റില്‍ ഡയമണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ബാബര്‍ അസം നയിക്കുന്ന പെഷവാര്‍ സല്‍മിയാണ് കോര്‍ബിന്‍ ബോഷിനെ സ്വന്തമാക്കിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍ ലിസാഡ് വില്യംസിനു പരുക്കേറ്റത് കോര്‍ബിന്‍ ബോഷിന് ഐപിഎലിലേക്കുള്ള വഴി തുറന്നു. പകരക്കാരന്‍ താരമാകാനുള്ള അവസരം ലഭിച്ച കോര്‍ബിന്‍ ബോഷ്, ഉടന്‍ തന്നെ പാക്കിസ്ഥാനില്‍നിന്നുള്ള ഓഫര്‍ ഉപേക്ഷിച്ചു മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുകയായിരുന്നു. ശിക്ഷ അംഗീകരിക്കുന്നതായും പാക്കിസ്ഥാനിലെ ആരാധകരോടു ക്ഷമ ചോദിക്കുന്നതായും കോര്‍ബിന്‍ ബോഷ് പ്രതികരിച്ചു.

''പെഷവാര്‍ സല്‍മി വിട്ടതില്‍ നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസ്സിലാക്കുന്നു. ഒരു വര്‍ഷത്തെ വിലക്കും, പിഴ ചുമത്തിയ നടപടിയും അംഗീകരിക്കുന്നു'' ബോര്‍ഷ് വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് ആഗോള ബ്രാന്‍ഡ് ആയതിനാല്‍ കരിയറിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്കു വന്നതെന്നാണു താരത്തിന്റെ നിലപാട്. മുംബൈ ഇന്ത്യന്‍സില്‍ താരത്തിന് ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.