മുംബൈ: ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവര്‍ ആക്കി മാറ്റാനാണു ശ്രമിക്കുന്നതെന്നും ഡഗ്ഔട്ടില്‍ താന്‍ ഇരിക്കുന്നതു ശാന്തനായല്ലെന്നും വെളിപ്പെടുത്തി പഞ്ചാബ് കിങ്‌സ് പരിശീലകന്‍ റിക്കി പോണ്ടിങ്. ഐപിഎല്‍ ഫൈനലിലെ തോല്‍വിക്കു ശേഷം ടീം ഉടമ പ്രീതി സിന്റയുമായി നടത്തിയ ചര്‍ച്ചയിലാണ് പോണ്ടിങ്ങിന്റെ പ്രതികരണം. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ചടുലമായ പ്രതികരണങ്ങളുമായി കളം നിറഞ്ഞ പോണ്ടിങ്, പരിശീലകനായപ്പോള്‍ എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നതെന്നായിരുന്നു പ്രീതി സിന്റയുടെ ചോദ്യം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പോണ്ടിങ് മറുപടി നല്‍കിയത്.

''ചിലപ്പോഴെങ്കിലും നിങ്ങള്‍ താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടില്‍ ഇരിക്കണം. ഞാന്‍ എപ്പോഴും ശാന്തതയോെടയല്ല ഇരിക്കുന്നതെന്നു മനസ്സിലാകും. ഞാനൊരു കോപക്കാരനായ വ്യക്തിയാണ്. പ്രത്യേകിച്ച് ക്രിക്കറ്റിന്റെ സമയത്ത്. ക്രിക്കറ്റ് പരിശീലകനെന്ന നിലയ്ക്ക് ടീമിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തുകൊണ്ടുവരേണ്ടത് എന്റെ ചുമതലയാണ്. ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാന്‍ ഞാന്‍ തയാറാണ്.''

''ഒരു പരിശീലന സെഷന്‍ വേണ്ടെന്നു വയ്ക്കാന്‍ ഞാന്‍ തയാറല്ല. ഏറ്റവും മികച്ച ക്രിക്കറ്റ് പരിശീലകനാകാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്റെ കൂടെയുള്ള ഓരോ താരത്തെയും അവരുടെ ലെവലില്‍ മികച്ചവര്‍ ആക്കി മാറ്റാനാണു ഞാന്‍ ശ്രമിക്കുന്നത്.'' പോണ്ടിങ് പ്രതികരിച്ചു. ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സിനെതിരെ ആറു റണ്‍സ് വിജയമാണു നേടിയത്.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായിരുന്നു പോണ്ടിങ്. ഈ സീസണിലാണ് മുന്‍ ഓസീസ് നായകന്‍ പഞ്ചാബ് പരിശീലകനായി എത്തിയത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പോണ്ടിങിനു സാധിച്ചു. ടീം ഫൈനല്‍ വരെ എത്തുകയും ചെയ്തു. എന്നാല്‍ കിരീടമെന്ന പഞ്ചാബിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പക്ഷേ പോണ്ടിങിനും സാധിച്ചില്ല. ഇത്തവണ ഫൈനലിലെത്തിയ പഞ്ചാബ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു മുന്നില്‍ കിരീടം അടിയറ വച്ചു. ആര്‍സിബിയുടെ കന്നി കിരീട നേട്ടമാണ് ഇത്തവണ കണ്ടത്.