നോര്‍താംപ്ടണ്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ മികച്ച ലീഡിലേക്ക്. നാലാം ദിനം മത്സരം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 289 റണ്‍സ് ലീഡുണ്ട് ടീമിന്. ഷാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് (34) ഒടുവില്‍ നഷ്ടമായത്. 80 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വരനാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 51 റണ്‍സ് എടുത്ത് പുറത്തായി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 21 റണ്‍സ് ലീഡ് നേടിയിരുന്നു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 348നെതിരെ ഇംഗ്ലണ്ട് 327ന് എല്ലാവരും പുറത്താവുകയായിരുന്നു. 71 റണ്‍സ് നേടിയ എമിലിയോ ഗെയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ടോം ഹെയ്‌നസ് (54), ജോര്‍ദാന്‍ കോക്‌സ് (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി. അന്‍ഷു കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് (116) ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍ (52), കരുണ്‍ നായര്‍ (40) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. തനുഷ് കൊട്ടിയാന്റെ (15) വിക്കറ്റാണ് ഇന്നലെ ആദ്യം ഇന്ത്യക്ക് നഷ്മായത്. വ്യക്തിഗത സ്‌കോറിനോട് 10 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത കൊട്ടിയാന്‍ ജോഷ് ടംഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ അന്‍ഷൂല്‍ കാംബോജ് (2) ജോഷിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ (11), ഖലീല്‍ അഹമ്മദ് (7) എന്നിവരുടെ ഇന്നിംഗ്സുകള്‍ സ്‌കോര്‍ 350ന് അടുത്തെത്താന്‍ സഹായിച്ചു. തുഷാര്‍ റണ്ണൗട്ട് ആയതോടെ ഇന്നിംഗ്സ് അവസാനിച്ചു. വോക്സിന് പുറമെ ജോഷ്, ജോര്‍ജ് ഹില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, അത്ര മികച്ചതല്ലായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (17), ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ക്രിസ് വോക്‌സിനായിരുന്നു രണ്ട് വിക്കറ്റുകളും. ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അഭിമന്യൂ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് കരുണ്‍ നായര്‍ (40) രാഹുല്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വോക്‌സ് വീണ്ടും ബ്രേക്ക് ത്രൂമായെത്തി. കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്.

പിന്നീട് പിന്നീട് രാഹുല്‍ - ധ്രുവ് ജുറല്‍ (52) സഖ്യം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ജോര്‍ജ് ഹില്‍ ഇരുവരേയും മടക്കി. ജുറല്‍ ബൗള്‍ഡായപ്പോള്‍, രാഹുല്‍ എമിലിയോ ഗേയ്ക്ക് ക്യാച്ച് നല്‍കി. ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഷാര്‍ദുള്‍ താക്കൂറിന് (19) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഫര്‍ഹാന്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി (34) അവസാന നിമിഷങ്ങള്‍ക്കിടെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്കവാദ് എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല.