തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ച ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജുവിന് 22 പന്തില്‍ നിന്ന് നേടാനായത് 13 റണ്‍സ് മാത്രം. ഒരു ബൗണ്ടരി പോലും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നില്ല. സഹോദരന്‍ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്.

ആലപ്പി റിപ്പിള്‍സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ഓവറില്‍ 12 റണ്‍സിന് മുകളില്‍ സ്‌കോറിങ് റേറ്റുണ്ടായിരുന്ന കൊച്ചി ഇന്നിങ്സ് സ്പിന്നര്‍മാരുടെ കരുത്തില്‍ ആലപ്പി 183-ല്‍ ഒതുക്കുകയായിരുന്നു.

31 പന്തില്‍ നിന്ന് അഞ്ചു വീതം സിക്സും ഫോറുമടക്കം 66 റണ്‍സെടുത്ത വിനൂപ് മനോഹരന്റെ ഇന്നിങ്സാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. പക്ഷേ വിനൂപിന് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഒമ്പതാമനായി ഇറങ്ങി വെറും 13 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 31 റണ്‍സോടെ പുറത്താകാതെ നിന്ന ആല്‍ഫി ഫ്രാന്‍സിസ് ജോണാണ് കൊച്ചി സ്‌കോര്‍ 183-ല്‍ എത്തിച്ചത്. ശ്രീഹരി എസ് നായര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്സേന എന്നിവര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോഹിപ്പിക്കുന്ന തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിപുല്‍ ശക്തി (11) വിനൂപ് സഖ്യം 49 റണ്‍സ് ചേര്‍ത്തു. നാലാം ഓവറില്‍ വിപുലിനെ പുറത്താക്കി വിഗ്‌നേഷ് പുത്തൂരാണ് റിപ്പില്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മുഹമ്മദ് ഷാനു ക്രീസിലേക്ക്. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ഷാനു സ്‌കോര്‍ വേഗത്തില്‍ 80ലെത്താന്‍ സഹായിച്ചു. വിനൂപിനൊപ്പം 31 റണ്‍സാണ് ഷാനു കൂട്ടിചേര്‍ത്തത്. രണ്ട് സിക്സുകള്‍ ഷാനുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.

അക്ഷയ് ചന്ദ്രന്റെ പന്തില്‍ ജലജ് സക്സേനയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഷാനു മടങ്ങിയത്. തുടര്‍ന്നെത്തിയ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്. ശേഷം സഞ്ജുവിനെ പ്രതീഷിച്ചെങ്കിലും രാകേഷാണ് ക്രീസിലെത്തിയത്. ഇതിനിടെ വിനൂപ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. അധികം വൈകാതെ താരം മടങ്ങി. ജലജ് സക്സേനയുടെ പന്തില്‍ ആദിത്യ ബൈജുവിന് ക്യാച്ച്. അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്സ്.

വിനൂപിന് പകരമാണ് സഞ്ജു ക്രീസിലെത്തുന്നത്. പ്രതിരോധത്തിലൂന്നിയാണ് സഞ്ജു കളിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ സഞ്ജു നന്നായി ബുദ്ധിമുട്ടി. ഒരു ഫോര്‍ പോലും നേടാന്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജുവിന് സാധിച്ചില്ല. ഒടുവില്‍ ജലജ് സക്സേനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഇതിനിടെ രാകേഷ് (23 പന്തില്‍ 12), നിഖില്‍ തൊട്ടത്ത് (14 പന്തില്‍ 9) എന്നിവരുടെ വിക്കറ്റുകളും ബ്ലൂ ടൈഗേഴ്സിന് നഷ്ടമായിരുന്നു. മുഹമ്മദ് ആഷിഖ് (3 പന്തില്‍ 12), ആല്‍ഫി എന്നിവരുടെ ഇന്നിംഗ്സാണ് ബ്ലൂ ടൈഗേഴ്സിനെ 180 കടത്താന്‍ സഹായിച്ചത്. ജെറിന്‍ പി എസ് (1) ആല്‍ഫിക്കൊപ്പം പുറത്താവാതെ നിന്നു. ആല്‍ഫി നാല് സിക്സും ഒരു ഫോറും നേടി.