തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് തൃശ്ശൂരിന്റെ ജയം. കൊച്ചി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാനപന്തില്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ തൃശ്ശൂര്‍ മറികടന്നു. അഹമ്മദ് ഇമ്രാന്‍ അര്‍ധസെഞ്ചുറിയുമായി തൃശൂരിന്റെ ഇന്നിംഗ്‌സില്‍ നെടുംതൂണായി. സീസണിലെ കൊച്ചിയുടെ ആദ്യ തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജു സാംസണിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ അഹമ്മദ് ഇമ്രാന്റെ അര്‍ധസെഞ്ചുറിയുടെയും അര്‍ജ്ജുന്‍ എ കെ, ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് എന്നിവരുടെ ഫിനിഷിംഗിന്റെയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഹമ്മദ് ഇമ്രാന്‍ 40 പന്തില്‍72 റണ്‍സടിച്ചപ്പോള്‍ അര്‍ജുന്‍ എ കെ 16 പന്തില്‍ 31 ഉം സിജോമോന്‍ ജോസഫ് 23 പന്തില്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

കൊച്ചി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് ഓപ്പണര്‍ അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് കരുത്തായത്. ആനന്ദ് കൃഷ്ണന്‍(7), ഷോണ്‍ റോജര്‍(8), വിഷ്ണു മേനോന്‍(3) എന്നിവര്‍ നിരാശപ്പെടുത്തി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ഒരുവശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇമ്രാന്‍ ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. അക്ഷയ് മനോഹര്‍ 20 റണ്‍സെടുത്ത് ഇമ്രാന് പിന്തുണ നല്‍കി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഇമ്രാന്‍ പുറത്തായതോടെ തൃശ്ശൂര്‍ പ്രതിരോധത്തിലായി. 40 പന്തില്‍ ഏഴ് ഫോറുകളും നാല് സികസ്റുകളുടെയും അകമ്പടിയോടെ 72 റണ്‍സെടുത്താണ് ഇമ്രാന്‍ മടങ്ങിയത്.

പിന്നാലെ സിജോമോന്‍ ജോസഫും അര്‍ജുന്‍ എ.കെ.യുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ടീമിന് ജയപ്രതീക്ഷ കൈവന്നു. 17-ാം ഓവറില്‍ മുഹമ്മദ് ആഷിഖിനെ അര്‍ജുന്‍ തുടര്‍ച്ചയായി രണ്ട് തവണ അതിര്‍ത്തികടത്തി. അവസാനഓവറില്‍ 15 റണ്‍സാണ് തൃശ്ശൂരിന് വേണ്ടിയിരുന്നത്. അവസാനപന്തില്‍ ഫോറടിച്ച് സിജോമോന്‍ ടീമിനെ ജയത്തിലെത്തിച്ചു. അര്‍ജുന്‍ 16 പന്തില്‍ 31 റണ്‍സും സിജോമോന്‍ 23 പന്തില്‍ 42 റണ്‍സുമെടുത്തു. ജെറിന്‍ കൊച്ചിക്കായി രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണെടുത്തത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 46 പന്തില്‍ നിന്ന് 89 റണ്‍സെടുത്തു. നാല് ഫോറുകളും ഒമ്പത് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മുഹമ്മദ് ഷാനു(24), ആല്‍ഫി ഫ്രാന്‍സിസ് (22), നിഖില്‍ തോട്ടത്ത്(18), സാലി സാംസണ്‍(16) എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍. അഞ്ച് വിക്കറ്റെടുത്ത അജിനാസ് കെ. കൊച്ചിക്കായി തിളങ്ങി. അജിനാസ് സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊച്ചിക്കായി ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കൊച്ചിക്ക് വിനൂപ് മനോഹരന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ അക്ഷയ് മനോഹറാണ് വിനൂപിനെ കൈയിലൊതുക്കിയത്. പിന്നാലെ സ്വന്തം ബൗളിംഗില്‍ ഷാനു നല്‍കിയ അവസരം നിധീഷ് കൈവിട്ടു. എന്നാല്‍ ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 18 റണ്‍സടിച്ച സഞ്ജു പവര്‍ പ്ലേ പവറാക്കി.

സിജോമോന്‍ ജോസഫിന്റെ അടുത്ത ഓവറിലും രണ്ട് സിക്‌സുകള്‍ നേടിയ സഞ്ജു കൊച്ചിയുടെ പവര്‍ പ്ലേ സ്‌കോര്‍ 52 റണ്‍സിലെത്തിച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയ സഞ്ജു 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11.5 ഓവറില്‍ കൊച്ചി 100 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് അധികം സ്‌ട്രൈക്ക് കിട്ടാതിരുന്നത് കൊച്ചിക്ക് തിരിച്ചടിയായി. പതിനാലാം ഓവറില്‍ 11 പന്തില്‍ 18 റണ്‍സെടുത്ത നിഖില്‍ തോട്ടത്തും വീണു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സാലി സാംസണ്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട രണ്ടും മൂന്നും പന്തുകള്‍ സാലി വിശ്വനാഥ് ബൗണ്ടറി പറത്തിയപ്പോള്‍ സഞ്ജുവും ടോപ് ഗിയറിലായി. തുടര്‍ച്ചയായി രണ്ട് ബൗണ്ടറിയും സിക്‌സും പറത്തി സഞ്ജു 15 ഓവറില്‍ കൊച്ചിയെ 140 റണ്‍സിലെത്തിച്ചു.

പതിനാറാം ഓവറില്‍ ആറ് പന്തില്‍ 16 റണ്‍സെടുത്ത സാലിയുടെ വിക്കറ്റും കൊച്ചിക്ക് നഷ്ടമായി. സഞ്ജുവും ആല്‍ഫി ഫ്രാന്‍സിസും ചേര്‍ന്ന് കൊച്ചിയെ പതിനേഴാം ഓവറില്‍ 150 കടത്തി. അവസാന ഓവറുകളില്‍ സഞ്ജു വെടിക്കെട്ട് കാണാനിരുന്നവരെ നിരാശാക്കി പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു 89 റണ്‍സുമായി മടങ്ങി. നാലു ഫോറും ഒമ്പത് സിക്‌സും പറത്തിയാണ് സഞ്ജു 193.48 സ്‌ട്രൈക്ക് റേറ്റില്‍ 89 റണ്‍സെടുത്തത്. പിന്നാലെയായിരുന്നു അജിനാസിന്റെ ഹാട്രിക്ക്. അവസാന രണ്ടോവറില്‍ ആഞ്ഞടിച്ച ആല്‍ഫി ഫ്രാന്‍സിസും അഖിലും ചേര്‍ന്ന് കൊച്ചിയെ 190ല്‍ എത്തിച്ചു. തൃശൂരിനായി അജിനാസ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്തു.