ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. ആതിഥേയരായ യുഎഇയെ 57 റണ്‍സിന് പുറത്താക്കിയ ഇന്ത്യക്ക് അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ടോസ് നേടി യുഎഇയെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യ 13.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും ആതിഥേയരുടെ എല്ലാ ബാറ്റര്‍മാരേയും കൂടാരം കയറ്റി. കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോവിക്കറ്റുകളും നേടി.

യുഎഇ നിരയില്‍ ഓപ്പണര്‍മാരായ അലിഷാന്‍ ഷറഫുവിനും (22) മുഹമ്മദ് വസീമിനും (19) മാത്രമാണ് രണ്ടക്കം കടക്കാനായത്. അലിഷാന്‍ ഷറഫുവിനെ ബുംറയും വസീമിനെ കുല്‍ദീപും മടക്കി അയച്ചു. 50ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ യുഎഇയ്ക്ക് പിന്നീട് അഞ്ച് വിക്കറ്റുകള്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിലംപൊത്തി.

ഓപ്പണറായി ഇറങ്ങി 17 പന്തില്‍ 22 റണ്‍സെടുത്ത മലയാളി താരം അലിഷാന്‍ ഷറഫു ആണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മുഹമ്മദ് വസീം 22 പന്തില്‍ 19 റണ്‍സെടുത്തു. ഇരുവരും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. വിക്കറ്റിന് പിന്നില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി മലയാളി താരം സഞ്ജു സാംസണും തിളങ്ങി.

മികച്ച തുടക്കം, തകര്‍ന്നടിഞ്ഞു

ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമാണ് ഷറഫു യുഎഇക്ക് നല്‍കിയത്. ഹാര്‍ദ്ദിക്കിന്റെ നാലാം പന്തിലും അഞ്ചാം പന്തിലും ഷറഫു ബൗണ്ടറി നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ പവര്‍പ്ലേയിലെ രണ്ടാം ഓവറില്‍ ബൗണ്ടറി നേടിയ ഷറഫു യുഎഇയെ 16 റണ്‍സിലെത്തിച്ചു. മൂന്നാം ഓവര്‍ എറിയാനെത്തിയ അക്‌സര്‍ പട്ടേലിനെ സിക്‌സിന് പറത്തി ഷറഫു ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ നാലാം ഓവറില്‍ മനോഹരമായൊരു യോര്‍ക്കറിലൂടെ മലയാളിതാരത്തിന്റെ ഓഫ് സ്റ്റംപിളക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 17 പന്തില്‍ 22 റണ്‍സാണ് ഷറഫു നേടിയത്.

അഞ്ചാം ഓവറില്‍ മുഹമ്മദ് സൊഹൈബിനെ കുല്‍ദീപിന്റെ കൈകളിലെത്തിച്ച വരുണ്‍ ചക്രവര്‍ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വാസീം യുഎഇയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. എന്നാല്‍ സ്‌കോര്‍ 50 കടക്കും മുമ്പ് ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ചോപ്രയെ മടക്കിയ കുല്‍ദീപ് നാലം പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന പന്തില്‍ ഹര്‍ഷിത് കൗശിക്കിനെ ബൗള്‍ഡാക്കിയ കുല്‍ദീപ് യുഎഇയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു.

പിന്നീട് ശിവം ദുബെയുടെ ഊഴമായിരുന്നു. ആസിഫ് ഖാന്‍, ജുനൈദ് സിദ്ദിഖി, ധ്രുവ് പരാശര്‍ എന്നിവരെ ശിവം ദുബെ മടക്കിയപ്പോള്‍ സിമ്രന്‍ജീത് സിംഗിനെ അക്‌സര്‍ വീഴഅത്തി. പവര്‍ പ്ലേയില്‍ മൂന്നോവര്‍ എറിഞ്ഞ ബുമ്ര 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടത്തപ്പോള്‍ കുല്‍ദീപ് 2.1 ഏഴ് റണ്‍സിന് നാലു വിക്കറ്റെടുത്തു. രണ്ടോവര്‍ എറിഞ്ഞ ശിവം ദുബെ നാലു റണ്‍സിനാണ് 3 വിക്കറ്റെടുത്തത്.