ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ സഹിബ്‌സദ ഫര്‍ഹാനാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. 45 പന്തുകള്‍ നേരിട്ട സഹിബ്‌സദ ഫര്‍ഹാന്‍ 58 റണ്‍സെടുത്തു പുറത്തായി. പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലായിരുന്ന പാക്കിസ്ഥാന്‍. എന്നാല്‍ മികച്ച തുടക്കം മധ്യനിര ബാറ്റര്‍മാര്‍ക്ക് മുതലാക്കാനായില്ല. അവസാന ഓവറുകളില്‍ എട്ട് പന്തില്‍ 20 റണ്‍സടിച്ച ഫഹീം അഷറഫിന്റെ കാമിയോ റോളാണ് പാക്കിസ്ഥാനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് നവാസ് (19 പന്തില്‍ 21), സയിം അയൂബ് (17 പന്തില്‍ 21), ക്യാപ്റ്റന്‍ ആഗ സല്‍മാന്‍ (13 പന്തില്‍ 17) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തുടര്‍ച്ചയായി നിരാശപ്പെടുത്തിയ സയിം അയൂബിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി ഫഖര്‍ സമാന് പ്രമോഷന്‍ കൊടുത്താണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. നാടകീയമായിരുന്നു മത്സരത്തിന്റെ തുടക്കം. ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ പന്ത് കയ്യില്‍ പതിച്ച് സഹിബ്‌സദ ഫര്‍ഹാനു പരുക്കേറ്റതു കാരണം മത്സരം കുറച്ചുനേരം നിര്‍ത്തിവച്ചു. മൂന്നാം പന്തില്‍ ഫര്‍ഹാനെ പിടിച്ചെടുക്കാനുള്ള അവസരം അഭിഷേക് ശര്‍മ പാഴാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ അധിക സമയം ഇന്ത്യയ്ക്കു കാത്തിരിക്കേണ്ടിവന്നില്ല. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഫഖര്‍ സമാന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പിടിച്ചെടുത്തു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഔട്ട് വിളിച്ചതോടെ ഫഖര്‍ സമാന്‍ മടങ്ങി. പുറത്തായതു വിശ്വസിക്കാതിരുന്ന ഫഖര്‍ സമാന്‍ പാക്കിസ്ഥാന്‍ പരിശീലകന്‍ മൈക്ക് ഹെസനോടും പരാതി പറയുന്നുണ്ടായിരുന്നു.

വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ചാം ഓവറില്‍ സയിം അയൂബിനെ പുറത്താക്കാനുള്ള അവസരം കുല്‍ദീപ് യാദവും പാഴാക്കി. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് കുല്‍ദീപ് വിട്ടുകളഞ്ഞത് ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ചു. പവര്‍പ്ലേ ഓവറുകളില്‍ 55 റണ്‍സാണ് പാക്ക് താരങ്ങള്‍ അടിച്ചെടുത്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സഹിബ്‌സദ ഫര്‍ഹാനെ അഭിഷേക് ശര്‍മയും കൈവിട്ടു. ഫര്‍ഹാന്‍ ലോങ് ഓണിലേക്കു പറത്തിയ പന്ത് ബൗണ്ടറി ലൈനിനു സമീപത്തു വച്ച് അഭിഷേക് ശര്‍മയുടെ കയ്യില്‍ തട്ടി സിക്‌സര്‍ ആയി. ഫീല്‍ഡിങ്ങിനിടെയുള്ള ഓട്ടത്തില്‍ അഭിഷേകിന് പന്തിലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

ശിവം ദുബെയെറിഞ്ഞ 11ാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മ ഒരു ക്യാച്ച് വിജയകരമായി പിടിച്ചെടുത്തു. 21 റണ്‍സെടുത്ത സയിം അയൂബ് പുറത്തായി. 11.2 ഓവറിലാണ് പാക്കിസ്ഥാന് 100 പിന്നിട്ടത്. തൊട്ടുപിന്നാലെ ഹുസെയ്ന്‍ തലാതിനെ കുല്‍പീദ് യാദവും അര്‍ധ സെഞ്ചറി നേടിയ ഫര്‍ഹാനെ ശിവം ദുബെയും പുറത്താക്കിയത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. 15 ഓവറുകള്‍ക്കു ശേഷം പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും മുഹമ്മദ് നവാസും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും നവാസിനെ കുല്‍ദീപ് യാദവ് റണ്ണൗട്ടാക്കിയത് പാക്കിസ്ഥാന് ഞെട്ടലായി. സിംഗിള്‍ എടുത്ത ശേഷം രണ്ടാം റണ്ണിനായി ക്രീസ് വിട്ട നവാസ് സംശയത്തോടെ മടങ്ങുകയായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ത്രോ വിക്കറ്റില്‍ പതിച്ചു. സൂര്യ വിക്കറ്റ് ലക്ഷ്യമിട്ടത് പാക്ക് ബാറ്റര്‍ കണ്ടിട്ടില്ലായിരുന്നു. ഇതോടെ അംപയര്‍ ഔട്ട് അനുവദിച്ചു. ഇന്ത്യയ്ക്കായി ശിവം ദുബെ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

തോക്കെടുത്ത് ഫര്‍ഹാന്‍

ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് വെടിവെക്കുന്നതുപോലെ ആംഗ്യം കാണിച്ചുള്ള പാക് ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ ആഘോഷം വിവാദത്തില്‍. പത്താം ഓവറില്‍ അക്‌സര്‍ പട്ടേലിനെ സിക്‌സിന് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. ഇതിന് പിന്നാലെയായിരുന്നു ഡ്രസ്സിംഗ് റൂമിനുനേരെ തിരിഞ്ഞുനിന്ന് ബാറ്റെടുത്ത് സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്‍ ആഘോഷിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ ഫര്‍ഹാന്‍ നടത്തിയ ആഘോഷം വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുമ്പെ ഫര്‍ഹാന്‍ നല്‍കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടിരുന്നു. പിന്നാലെ പവര്‍പ്ലേയില്‍ ബുമ്രയെ തെരെഞ്ഞെുപിടിച്ച് ശിക്ഷിച്ച ഫര്‍ഹാന്‍ പാക് സ്‌കോറുയര്‍ത്തി. പവര്‍ പ്ലേക്ക് പിന്നാലെ സാഹിബ്‌സാദ ഫര്‍ഹാന്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ലോംഗ് ഓഫില്‍ നല്‍കിയ രണ്ടാമത്തെ ക്യാച്ചും അഭിഷേക് ബൗണ്ടറിയില്‍ കൈവിട്ടു. ഇത്തവണ ക്യാച്ച് വിട്ടതിന് പിന്നാലെ അഭിഷേക് സിക്‌സും വഴങ്ങി. പിന്നാലെ കുല്‍ദീപ് യാദവിനെതിരെയും അക്‌സര്‍ പട്ടേലിനെതിരെയും സിക്‌സ് പറത്തിയാണ് ഫര്‍ഹാന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ നോക്കി ഫര്‍ഹാന് വെടിവെക്കുന്നതുപോലെ ആംഗ്യം കാട്ടുകയായിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയ മത്സരത്തില്‍ 44 പന്തില്‍ 40 റണ്‍സെടുത്ത ഫര്‍ഹാന്‍ പാകിസ്ഥാന്റെ ടോപ് സ്‌കോററായിരുന്നു.