ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച പാക് പേസര്‍ ഹാരിസ് റൗഫിനെ പിന്തുണച്ച് ഭാര്യ മുസ്‌ന മസൂദ് മാലിക്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്‌സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് 'കോലി വിളി' ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായും കാണിച്ചു. ഇത് കാണികളെ വലിയതോതില്‍ അസ്വസ്ഥരാക്കി. ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. എന്നാല്‍ ഇതിനൊന്നിനും തെളിവ് നല്‍കാന്‍ ഇതുവരെ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല.

ഇന്ത്യന്‍ വിമാനങ്ങളെ വെടിവച്ചിട്ടതു സൂചിപ്പിച്ചായിരുന്നു റൗഫ് '6 - 0' എന്ന് ആംഗ്യം കാണിച്ചത്. വിമാനം ഉയര്‍ന്നുപൊങ്ങുന്നതും താഴുന്നതും ഉള്‍പ്പടെ ഗ്രൗണ്ടില്‍നിന്ന് ഹാരിസ് റൗഫ് കൈകൊണ്ട് അഭിനയിച്ചുകാണിച്ചിരുന്നു. ആരാധകരെ പ്രകോപിപ്പിക്കാനായിരുന്നു പാക്ക് താരത്തിന്റെ ശ്രമം. ഈ ദൃശ്യങ്ങളാണ് റൗഫിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. എന്നാല്‍ അധികം വൈകാതെ ഇതു നീക്കം ചെയ്തു. മുസ്‌ന മസൂദ് മാലികിന്റെ ഇന്‍സ്റ്റ സ്റ്റോറിയുടെ 'സ്‌ക്രീന്‍ ഷോട്ടുകള്‍' വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'മത്സരം തോറ്റെങ്കിലും പോരാട്ടം വിജയിച്ചു' എന്നും മുസ്‌ന മസൂദ് ഫോട്ടോയില്‍ കുറിച്ചിട്ടുണ്ട്.

2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ മത്സരം സൂചിപ്പിച്ചായിരുന്നു റൗഫിനെതിരെ കാണികളുടെ ആര്‍പ്പുവിളി. അന്ന് റൗഫിനെ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയാണ് വിരാട് കോലി ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ആരാധകരുടെ പരിഹാസം രസിക്കാതിരുന്ന ഹാരിസ് റൗഫ് മറുപടി നല്‍കുകയായിരുന്നു. മത്സരത്തിനു മുന്നോടിയായി, ഐസിസി അക്കാദമിയില്‍ നടന്ന പരിശീലനത്തിനിടെയും പാക്ക് താരങ്ങളുടെ '6 - 0' വിളികള്‍ ഉയര്‍ന്നിരുന്നു. പാക്ക് താരങ്ങള്‍ പരസ്പരം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഒരു ടീം ആറു ഗോളിനു മുന്നിലെത്തിയപ്പോഴായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ അടുത്തെത്തിയതോടെ ഇവര്‍ '6 - 0' എന്ന ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാക് താരങ്ങള്‍ നിലവിട്ട് പെരുമാറുകയാണെന്ന വിമര്‍ശനവും ഇതിന് പിന്നാലെ ഉയര്‍ന്നു.

അതേസമയം, രാഷ്ട്രീയവും ക്രിക്കറ്റും കൂട്ടിക്കുഴയ്ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന എല്ലാത്തില്‍ നിന്നും താരങ്ങള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും പല മുന്‍താരങ്ങളും സമൂഹമാധ്യമത്തില്‍ കുറിച്ചു. ഏഷ്യകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന രണ്ടാമത്തെ ആധികാരിക ജയമാണിത്. ഫൈനല്‍ ഉറപ്പിച്ചാല്‍ ഇന്ത്യപാക് പോരാട്ടത്തിന് വീണ്ടും സാധ്യതയുണ്ട്.