ദുബായ്: ഏഷ്യാകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിലും സൂപ്പര്‍ ഫോറിലുമേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കുമെന്ന് വെല്ലുവിളിച്ച് എത്തിയ പാക്കിസ്ഥാനെ കലാശപ്പോരിലും കീഴടക്കി കിരീടത്തില്‍ മുത്തമിട്ട് സൂര്യകുമാര്‍ യാദവും സംഘവും. അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാനെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കീഴടക്കിയത്. മുന്‍നിര ബാറ്റര്‍മാരെ തുടക്കത്തില്‍ നഷ്ടമായപ്പോള്‍ തെല്ലൊന്നു പതറിയ ഇന്ത്യയെ അര്‍ധ സെഞ്ചുറിയുമായി പൊരുതിയ തിലക് വര്‍മയാണ് വിജയത്തിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ ഇരുപത് റണ്‍സിന് മൂന്ന് വിക്കറ്റ് ്എന്ന നിലയില്‍ പതറിയ ഇന്ത്യയെ സഞ്ജുവിനെ കൂട്ടുപിടിച്ച് കരകയറ്റിയ തിലക് പിന്നീട് ദുബെയ്ക്ക് ഒപ്പം ചേര്‍ന്ന് വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു. ആവേശം അവസാന ഓവര്‍ വരെ നീണ്ട കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു കരുത്തായത്.

മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശര്‍മ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫഹീം അഷ്റഫ് പുറത്താക്കിയപ്പോള്‍ ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വലിയ തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. ഒരറ്റത്ത് സഞ്ജു നിലയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തിലക് ഒരു സിക്‌സും രണ്ടു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍നിന്നു പിറന്നത്. 13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.

കറങ്ങിവീണ് പാക്കിസ്ഥാന്‍

ആദ്യ പത്തോവറിലെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍ ബാറ്റിങ് നിര ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദയനീയമായാണ് തകര്‍ന്നത്. 15 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകള്‍ വീണത്. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ പാകിസ്ഥാനുവേണ്ടി ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ചുറി നേടി. 19.1 ഓവറില്‍ 146 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതില്‍ത്തന്നെ അവസാന ആറു വിക്കറ്റുകള്‍ വീണത് 15 റണ്‍സെടുക്കുന്നതിനിടെ. അവസാന ഒന്‍പത് വിക്കറ്റുകള്‍ക്കായി ഇന്ത്യ ചെലവഴിച്ചത് വെറും 38 പന്തുകള്‍. ഓപ്പണര്‍ സാഹിബ്സദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി നേടി പുറത്തായി. 38 പന്തുകളില്‍നിന്ന് 57 റണ്‍സാണ് സമ്പാദ്യം. മൂന്ന് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. നിലയുറപ്പിച്ച ശേഷം തകര്‍ത്തുകളിച്ച സാഹിബ്സദ, ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖര്‍ മികച്ച പിന്തുണ നല്‍കി നിലയുറപ്പിച്ചു. ഒടുവില്‍ പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്‌സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ചായാണ് മടക്കം.

തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തില്‍ 14 റണ്‍സാണ് സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്സും ഫോറുമായി 46 റണ്‍സാണ് സമ്പാദ്യം.

ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഷഹീന്‍ അഫ്രീദിയെയും ഫഹീം അഷ്‌റഫിനെയും മടക്കി കുല്‍ദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. പകരം റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും സ്‌ക്വാഡിലില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടിയത്. മൂന്ന് തവണയും ഇന്ത്യക്ക് ജയിക്കാനായി.