വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം. വിശാഖപ്പട്ടണത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 49.5 ഓവറില്‍ എല്ലാവരും പുറത്തായി. റിച്ചാ ഘോഷിന്റെ (77 പന്തില്‍ 94) മിന്നുന്ന അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സ്നേഹ് റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്മൃതി മന്ദാന (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ വീതം പുറത്താക്കിയ മരിസാനെ കാപ്പ്, നാങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ്് ഇന്ത്യയെ തകര്‍ത്തത്.

പ്രതിക റാവല്‍ (37) സ്മൃതി സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി മ്ലാബ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (13), ഹര്‍മന്‍പ്രീത് കൗര്‍ (9), ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ പ്രതികയും മടങ്ങിയിരുന്നു. ഇതോടെ ആറിന് 102 എന്ന നിലയാലിയ ഇന്ത്യ. പിന്നാലെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. അമന്‍ജോത് 40-ാം ഓവറില്‍ പുറത്തായി.

പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും വേഗത്തില്‍ റണ്‍സുയര്‍ത്തി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 49-ാം ഓവറില്‍ റാണ പുറത്തായി. അവസാന ഓവറില്‍ സെഞ്ചുറിക്കരികെ റിച്ചയും വീണു. നാല് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ശ്രീ ചരണി (0) കൂടി പുറത്തായതോടെ ഇന്ത്യ കൂടാരം കയറി. ക്രാന്തി ഗൗത് (0) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അമന്‍ജോത് കൗര്‍ ടീമില്‍ തിരിച്ചെത്തി. രേണുക സിംഗാണ് വഴിമാറി കൊടുത്തത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷണാഫ്രിക്ക ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു. പിന്നാലെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.