ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ മൂന്നാമത്തെ ഡബിള്‍ സെഞ്ചുറി സ്വന്തമാക്കി മഹാരാഷ്ട്ര താരം പൃഥ്വി ഷാ, ചണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 156 പന്തില്‍ 222 റണ്‍സടിച്ച പൃഥ്വി ഷാ 141 പന്തിലാണ് ഇരട്ട സെഞ്ചുറിയിലെത്തി റെക്കോര്‍ഡിട്ടത്. 28 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് പൃഥ്വി ഷായുടെ ഇന്നിംഗ്‌സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യക്കാരന്റെ മൂന്നാമത്തെ വേഗതയേറിയ ഇരട്ടസെഞ്ചറിയാണ് ഇത്. 119 പന്തില്‍ നേട്ടം കൈവരിച്ച തന്മയ് അഗര്‍വാളും 123 പന്തില്‍ നേടിയ രവി ശാസ്ത്രിയുമാണ് പൃഥ്വിക്കു മുന്നിലുള്ളത്. പൃഥ്വിയുടെ സ്‌കോര്‍ 156 പന്തില്‍ 222 റണ്‍സില്‍ നില്‍ക്കെ മഹാരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 464 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ചണ്ഡിഗഡ്, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 1ന് 129 എന്ന നിലയിലാണ്. ഒരു ദിവസവും 9 വിക്കറ്റും ബാക്കി നില്‍ക്കെ, വിജയത്തിലേക്കു ഇനി 335 റണ്‍സ് കൂടി വേണം.

കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിനെതിരായ പ്ലേറ്റ് ലീഗ് മത്സരത്തില്‍ 119 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഹൈദരാബാദ് താരം തന്‍മയ് അഗര്‍വാളിന്റെ പേരിലാണ് രഞ്ജി ട്രോഫിയിലെ അതിവേഗ ഇരട്ട സെഞ്ചുറിയുടെ റെക്കോര്‍ഡ്. 1985ല്‍ മുംബൈക്കായി രവി ശാസ്ത്രി 123 പന്തില്‍ ഇരട്ട സെഞ്ചുറി നേടിയതാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറി.

2017 മുതല്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിച്ച പൃഥ്വി ഷാ ഈ സീസണിലാണ് ടീം മാറി മഹാരാഷ്ട്രയിലെത്തിയത്. ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യ ഇന്നിംഗ്ലില്‍ പൂജ്യത്തിന് പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി(75) തിളങ്ങിയിരുന്നു. ചണ്ഡീഗഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായ പൃഥ്വി നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി റെക്കോര്‍ഡ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയായ പൃഥ്വി ഷാ അച്ചടക്കമില്ലായ്മയുടെയും കായികക്ഷമതയില്ലായ്മയുടെയുംപേരില്‍ മുംബൈ ടീമില്‍ നിന്നും പുറത്തായതോടെയാണ് ഈ സീസണില്‍ മഹാരാഷ്ട്രക്കുവേണ്ടി കളിക്കാന്‍ കരാറായത്.

വെറും 72 പന്തില്‍ നിന്നാണ് പൃഥ്വി ഷാ സെഞ്ചറി തികച്ചത്. മഹാരാഷ്ട്രയ്ക്കു വേണ്ടി ആദ്യ സെഞ്ചറിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പൃഥ്വിയുടെ 14-ാമത്തെ സെഞ്ചറിയുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് പന്തില്‍ നിന്ന് എട്ട് റണ്‍സാണ് പൃഥ്വി നേടിയത്. 29 ഫോറും 5 സിക്‌സുമാണ് രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി അടിച്ചുകൂട്ടിയത്. അര്‍ധസെഞ്ചറി തികച്ച സിദ്ധേഷ് വീര്‍ (62), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (36) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ഇതോടെ 3ന് 359 എന്ന നിലയില്‍ മഹാരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ചണ്ഡീഗഡിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി കരുത്തില്‍ മഹാരാഷ്ട്ര 313 റണ്‍സടിച്ചപ്പോള്‍ ചണ്ഡീഗഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 209 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ പൃഥ്വി ഷായുടെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ 52 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മഹാരാഷ്ട്ര 359 റണ്‍സടിച്ചു.