മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കീരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ബിസിസിഐയും സംസ്ഥാന സര്‍ക്കാരുകളുമെല്ലാം താരങ്ങള്‍ക്ക് കോടികളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിസ്മയ വിജയത്തിനിടയിലും പരമ്പരകള്‍ക്ക് പോകാന്‍ വിമാന ടിക്കറ്റിന് പോലും കാശില്ലാതിരുന്നൊരു ഭൂതകാലം ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നത് അധികം ആരാധകരും ഓര്‍ക്കുന്നുണ്ടാവില്ല. ചരിത്രത്തില്‍ അധികം പുറകിലേക്കൊന്നും പോകാതെ തന്നെ ആ കഥകള്‍ നമുക്ക് കേള്‍ക്കാനാകും.

2003-2005 സീസണില്‍ സ്‌പോണ്‍സര്‍മാരുടെയോ ബിസിസിഐയുടെയോ പിന്തുണയില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിമാന ടിക്കറ്റിന് പോലും കാശില്ലാതെ വിഷമിച്ചപ്പോള്‍ അന്ന് ടീമിനെ സഹായിച്ചത് ബോളിവുഡ് താരവും ക്രിക്കറ്റ് അവതാരകയുമായ മന്ദിരാ ബേദിയായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌ക്കറിന്റെ ഇളയ സഹോദരിയും വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുസിഎഐ) ദീര്‍ഘകാല സെക്രട്ടറിയുമായിരുന്ന നൂതന്‍ ഗാവസ്‌ക്കറാണ് പിടിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 1973-ലാണ് ഡബ്ല്യുസിഎഐ രൂപീകരിക്കപ്പെടുന്നത്. 2006-ല്‍ ബിസിസിഐ ടീമിനെ ഏറ്റെടുക്കുന്നതുവരെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്തിരുന്നത് ഡബ്ല്യുസിഎഐ ആയിരുന്നു.

കടുത്ത സാമ്പത്തിക പരിമിതികളിലായിരുന്നു ഡബ്ല്യുസിഎഐ പ്രവര്‍ത്തിച്ചിരുന്നത്. അന്താരാഷ്ട്ര പരമ്പകള്‍ക്ക് ടീമിനെ കൊണ്ടുപോകാനുള്ള പണം കണ്ടെത്തുക എന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് അന്ന് സ്പോണ്‍സര്‍മാരില്ലായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കളിക്കാര്‍ പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്ത് നല്‍കുക വരെ ചെയ്തിരുന്നു.

വിമാനടിക്കറ്റെടുക്കാന്‍ പോലും ടീം ബുദ്ധിമുട്ടിയപ്പോള്‍ മന്ദിരാ ബേദിയായിരുന്നു സഹായവുമായി എത്തിയത്. സിനിമാ മേഖലയിലെ തന്റെ സ്വാധീനം ഉപയോഗിച്ച് സ്‌പോണ്‍സര്‍മാരെ സംഘടിപ്പിച്ചുകൊടുത്തും വിദേശ പരമ്പരകള്‍ക്കായി വിമാന ടിക്കറ്റിന് പണം കണ്ടെത്തിയും മന്ദിരാ ബേദി ഇന്ത്യന്‍ ടീമിനെ സഹായിച്ചു.

ഒരിക്കല്‍ ഒരു ജൂവലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് കിട്ടിയ മുഴുവന്‍ തുകയും അവര്‍ ടീമിന് നല്‍കിയെന്ന് വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി നൂതന്‍ ഗവാസ്‌കര്‍ പറഞ്ഞു. ആ പണം ഉപയോഗിച്ചാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനായി താരങ്ങള്‍ക്ക് ടിക്കറ്റെടുത്തത്.1973ല്‍ രൂപികരീച്ച വുമണ്‍ ക്രിക്കറ്റ് അസോസിയേഷന്‍ 2006 വരെ സ്വതന്ത്ര സംഘടനയായാണ് പ്രവര്‍ത്തിച്ചത്. 2006ലാണ് വുമണ്‍ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐയുടെ കീഴിലാക്കിയത്. ഇന്ത്യന്‍ വിജയത്തില്‍ ഇന്നലെ ടീമിനെ അഭിനന്ദിച്ച് മന്ദിരാ ബേദിയും രംഗത്തെത്തിയിരുന്നു.