ദുബായ്: ഒരു വര്‍ഷത്തിനിടെ രണ്ടാമതും വിവാഹിതനായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഒരു സ്ത്രീയുടെ അരികില്‍ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും വിവാഹിതനായി എന്ന വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ചിത്രത്തിലെ സ്ത്രീ തന്റെ ഭാര്യയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം രണ്ടാമതും വിവാഹം കഴിച്ചതായി സ്ഥിരീകരിച്ചു. 2024 ഒക്ടോബറില്‍ കാബൂളില്‍ വെച്ചാണ് റാഷിദ് ആദ്യം വിവാഹിതനായത്.

നെതര്‍ലാന്‍ഡ്‌സില്‍ റാഷിദ് ഖാന്‍ ചാരിറ്റി ഫൗണ്ടേഷന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ റാഷിദും ഭാര്യയും പങ്കെടുത്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മുമ്പ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ചാമ്പ്യന്‍മാരാവുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് റാഷിദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനമൊക്കെ മാറ്റിവെച്ചായിരുന്നു കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ റാഷിദ് വിവാഹിതനായത്. ഈ ബന്ധം ഇപ്പോഴും റാഷിദ് തുടരുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.

''2025 ഓഗസ്റ്റ് 2 ന്, ഞാന്‍ എന്റെ ജീവിതത്തിലെ പുതിയതും അര്‍ത്ഥവത്തായതുമായ ഒരു അധ്യായം ആരംഭിച്ചു. ഞാന്‍ എന്റെ നിക്കാഹ് നടത്തി, ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്ന സ്‌നേഹം, സമാധാനം, പങ്കാളിത്തം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു.''

'അടുത്തിടെ ഞാന്‍ എന്റെ ഭാര്യയെ ഒരു ചാരിറ്റി പരിപാടിക്ക് കൊണ്ടുപോയി, വളരെ ലളിതമായ ഒന്നില്‍ നിന്ന് അനുമാനങ്ങള്‍ ഉണ്ടാകുന്നത് കാണുന്നത് നിര്‍ഭാഗ്യകരമാണ്. സത്യം വ്യക്തമാണ്: അവള്‍ എന്റെ ഭാര്യയാണ്, ഒന്നും മറയ്ക്കാന്‍ ഇല്ലാതെ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. ദയയും പിന്തുണയും മനസ്സിലാക്കലും കാണിച്ച എല്ലാവര്‍ക്കും നന്ദി,'' റാഷിദ് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റില്‍ എഴുതി.

2024 ഒക്ടോബറില്‍ കാബൂളില്‍ വെച്ചായിരുന്നു റാഷിദ് ആദ്യം വിവാഹിതനായത്. അതേദിവസം തന്നെ റാഷിദിന്റെ സഹോദരങ്ങളായ ആമിര്‍ ഖലീല്‍, സഖിയുള്ള, റാസാ ഖാന്‍ എന്നിവരുടെ വിവാഹവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഒരുവര്‍ഷത്തിനിടെ വീണ്ടും വിവാഹിതനായിരിക്കുന്നത്.

നെതര്‍ലന്‍ഡ്സില്‍ നടന്ന ക്രിക്കറ്റ് കളിക്കാരന്റെ ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിലാണ് ഈ വീഡിയോ എടുത്തത്. ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനാണ് അദ്ദേഹം. 108 മത്സരങ്ങളില്‍ നിന്ന് 13.69 ശരാശരിയില്‍ 182 വിക്കറ്റുകള്‍ താരം വീഴ്ത്തി. ഏഷ്യാ കപ്പില്‍ റാഷിദ് അഫ്ഗാനിസ്ഥാനെ നയിച്ചെങ്കിലും അദ്ദേഹത്തിന്റെ ടീമിന് സെമിയില്‍ എത്താന്‍ കഴിഞ്ഞില്ല.