റായ്പൂര്‍: പരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള ഭിന്നതകള്‍ തുടരുന്നതിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി വിരാട് കോലി. 90 പന്തുകളില്‍നിന്നാണ് കോലി സെഞ്ചറിയിലെത്തിയത്. ഏകദിന ഫോര്‍മാറ്റില്‍ 53ാം സെഞ്ചുറിയാണ് വിരാട് കോലി റായ്പുരില്‍ പൂര്‍ത്തിയാക്കിയത്. രാജ്യാന്തര കരിയറിലെ 84ാം സെഞ്ചറി നേട്ടമാണിത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചറി തികച്ചിരുന്നു. 120 പന്തുകള്‍ നേരിട്ട കോലി 135 റണ്‍സാണു റാഞ്ചിയില്‍ അടിച്ചെടുത്തത്. കോലിയുടെയും കന്നി ഏകദിന സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദിന്റെയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയുമാണ് ക്രീസീല്‍. വിരാട് കോലി 93 പന്തില്‍ 102 റണ്‍സ് എടുത്ത് പുറത്തായി. ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു മനോഹരമായ ഇന്നിംഗ്‌സ്. 77 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ ഋതുരാജ് ഗെയ്ക്വാദ് 36ാം ഓവറില്‍ 83 പന്തില്‍ 105 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഋതുരാജ്-കോലി സഖ്യം 156 പന്തില്‍ 195 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. മാര്‍കോ യാന്‍സന്‍ എറിഞ്ഞ 36ാം ഓവറില്‍ ടോണി ഡെ സോര്‍സി ക്യാച്ചെടുത്താണു ഋതുരാജിനെ പുറത്താക്കുന്നത്. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും (22), രോഹിത് ശര്‍മയുമാണ് (14) ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സ്‌കോര്‍ 40 ല്‍ നില്‍ക്കെ പേസര്‍ നാന്ദ്രെ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് ജയ്‌സ്വാള്‍ മടങ്ങി.

രോഹിത് ശര്‍മയെ അഞ്ചാം ഓവറില്‍ നഷ്ടമായതോടെ ക്രീസിലെത്തിയ വിരാട് കോലി കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്നാണ് തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ സിക്‌സ് അടിച്ച് അക്കൗണ്ട് തുറന്ന കോലി അതിവേഗം സ്‌കോര്‍ ചെയ്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്‌കോര്‍ ഉയര്‍ത്തിയ കോലി തുടക്കത്തില്‍ റുതുരാജിന്റെ സമ്മര്‍ദ്ദമകറ്റി. 47 പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. ഒരു ഘട്ടത്തില്‍ റുതുരാജിന് ഏറെ പിന്നിലായിരുന്ന കോലി അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച് ഒപ്പം പിടിച്ചു. ഒരുഘട്ടത്തില്‍ രണ്ടുപേരും 92 റണ്‍സിലെത്തിയെങ്കിലും തുടര്‍ച്ചയായ ബൗണ്ടറികളോടെ റുതുരാജ് 79 പന്തില്‍ സെഞ്ചുറിയിലെത്തി. പിന്നാലെ റുതുരാജ് പുറത്തായെങ്കിലും രാഹുലിനെ സാക്ഷി നിര്‍ത്തി കോലി 90 പന്തില്‍ 53-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി സെഞ്ചുറി നേടുന്നത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കോലി 120 പന്തില്‍ 135 റണ്‍സടിച്ചിരുന്നു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം ഇന്ത്യ 14 റണ്‍സ് നേടി. രണ്ടാം ഓവറില്‍ ലുങ്കി എന്‍ഗിഡയും മൂന്ന് വൈഡെറിഞ്ഞെങ്കിലും ഇന്ത്യക്ക് 8 റണ്‍സെ നേടിനായുള്ളു. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടി രോഹിത് ശര്‍മ ടോപ് ഗിയറിലായി. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ വിക്കറ്റിന് പിന്നില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച ബര്‍ഗര്‍ തിരിച്ചടിച്ചു. 8 പന്ത് നേരിട്ട രോഹിത് 14 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി നേരിട്ട നാാലം പന്തില്‍ എന്‍ഗിഡിക്കെതിരെ സിക്‌സ് അടിച്ചാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. പിന്നാലെ നാന്ദ്രെ ബര്‍ഗറിനെതിരെ ജയ്‌സ്വാളും സിക്‌സ് അടിച്ചു. ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മാര്‍ക്കോ യാന്‍സനെ ബൗണ്ടറിയടിച്ചാണ് കോലി വരവേറ്റത്. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബൗണ്‍സറില്‍ ജയ്‌സ്വാളിനെ കോര്‍ബിന്‍ ബോഷിന്റെ കൈകളിലെത്തിച്ച് യാന്‍സന്‍ രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നേരത്തെ ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.