ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുന്‍ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്റെ കുടുംബത്തിന്റെ മാനം കാത്തതിന് ജൊ റൂട്ടിന് നന്ദി പറയുകയാണ് മകള്‍ ഗ്രേസ് ഹെയ്ഡന്‍. ഇ സെഞ്ച്വറിക്കായി അത്രക്ക് ദൈവത്തോട് പറഞ്ഞിരിക്കണം. കുടുംബത്തിന്റെ മാനം കാത്ത റൂട്ടിനോട് ഹെയ്ഡന്റെ കുടുംബം അത്രക്ക് കടപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിലൂടെ ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡന്‍ റൂട്ടിനോട് നന്ദി പറയുകയും ചെയ്തു. 'റൂട്ട്, നിങ്ങള്‍ക്ക് നന്ദി, എല്ലാവരുടെയും കണ്ണുകള്‍ കാത്തതിന്' -റൂട്ട് സെഞ്ച്വറി നേടിയതിനു പിന്നാലെ ഗ്രേസ് ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാത്യു ഹെയ്ഡനും റൂട്ടിനെ അഭിനന്ദിച്ചു.

ആഷസ് പരമ്പര ആരംഭിക്കുന്നത് മാസങ്ങള്‍ക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹെയ്ഡന്‍ നടത്തിയ വീരവാദമാണ് കുടുംബത്തിന് തലവേദനയായത്. ഈ ആഷസ് പരമ്പരയില്‍ ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനു (എം.സി.ജി) ചുറ്റും നഗ്‌നനായി നടക്കുമെന്നായിരുന്നു ഹെയ്ഡന്റെ വെല്ലുവിളി. ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഓരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ഇംഗ്ലീഷ് താരത്തിന് ഓസീസ് മണ്ണില്‍ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരുന്നു.

ഇത്തവണ ഓസീസ് മണ്ണിലെ ആ സെഞ്ച്വറി ക്ഷാമം റൂട്ട് തീര്‍ക്കുമെന്ന ആത്മവിശ്വാസം ഹെയ്ഡനുണ്ടായിരുന്നു. യൂട്യൂബ് ചാനലിലെ ചര്‍ച്ചക്കിടെ പാനലിസ്റ്റുകള്‍ ആഷസിലെ എക്കാലത്തെയും മികച്ച ഇലവന്‍ തെരഞ്ഞെടുത്തപ്പോള്‍ റൂട്ടിനെ ഒഴിവാക്കിയതാണ് അന്ന് ഹെയ്ഡനെ ചൊടിപ്പിച്ചത്. പിന്നാലെയാണ് കമന്റേറ്റര്‍ കൂടിയായ ഹെയ്ഡന്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. 'അവന്‍ ഇംഗ്ലണ്ട് ടീമിലെ കംപ്ലീറ്റ് പാക്കേജാണ്. ടീമില്‍ ജോ റൂട്ട് ഇല്ലാത്തത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ശരാശരി 40 ആണ്, ഉയര്‍ന്ന സ്‌കോര്‍ 180ഉം. ഈ ആഷസില്‍ അവന്‍ ഒരു സെഞ്ച്വറി നേടിയില്ലെങ്കില്‍ ഞാന്‍ എം.സി.ജിയിലൂടെ നഗ്‌നനായി നടക്കും' -ഹെയ്ഡന്‍ പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. പിന്നാലെ ഹെയ്ഡന്റെ മകളും അവതാരകയുമായ ഗ്രേസ് ഹെയ്ഡന്‍ റൂട്ടിനോട് കുടുംബത്തിന്റെ മാനം രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തി. ആഷസിലെ രണ്ടാം ടെസ്റ്റില്‍ അപരാജിത സെഞ്ച്വറി നേടി റൂട്ട് പേരുദോഷം മാറ്റിയപ്പോള്‍, ഹെയ്ഡന്റെ കുടുംബത്തിന്റെ മാനം കൂടിയാണ് കാത്തത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് റൂട്ട് നേട്ടം കൈവരിച്ചത്. 206 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം 138 റണ്‍സുമായി റൂട്ട് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 334 റണ്‍സില്‍ അവസാനിച്ചു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 40ാം സെഞ്ച്വറിയാണിത്. 159 ടെസ്റ്റ് കളിച്ച താരം 291ാം ഇന്നിങ്‌സിലാണ് ഓസീസ് മണ്ണില്‍ ആദ്യമായി ഒരു സെഞ്ച്വറി കുറിക്കുന്നത്. ആഷസ് പരമ്പരയിലെ താരത്തിന്റെ അഞ്ചാം സെഞ്ച്വറിയും. മുമ്പുള്ള നാലു സെഞ്ച്വറികളും നേടിയത് സ്വന്തം നാട്ടിലായിരുന്നു.