ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് 120 റണ്‍സ് വിജയലക്ഷ്യം. ലക്നൗവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം സഞ്ജുവിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയത്. നിധീഷ് എം ഡിയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം. ആന്ധ്രയ്ക്ക് വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ താരങ്ങള്‍ പവലിയനിലേക്ക് ഘോഷയാത്രയായി മടങ്ങിയെങ്കിലും സഞ്ജു സാംസണിന്റെ ഒറ്റയാള്‍ പോരാട്ടമാണ് നൂറ് കടത്തിയത്. സഞ്ജു 56 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി. നാലാം ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റ് നഷ്ടമായി. രാജുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീന്‍ ആറ് റണ്‍സുമായി മടങ്ങി. കൃഷ്ണ പ്രസാദ് (5), അബ്ദുള്‍ ബാസിത് (2), സല്‍മാന്‍ നിസാര്‍ (5), ഷറഫുദ്ദീന്‍ (3) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ബിജു നാരായണന്‍ (7) സഞ്ജുവിനൊപ്പം പുറത്താവാതെ നിന്നു. ഒരറ്റം തകര്‍ന്നപ്പോഴും പിടിച്ചു നിന്ന സഞ്ജുവിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും എട്ട് ഫോറുമുണ്ടായിരുന്നു.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് ആന്ധ്ര. അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റാണ് ആന്ധ്രയ്ക്കുള്ളത്. കേരളം മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സങ്ങളില്‍ 12 പോയിന്റ്. മൂന്ന് ജയവും രണ്ട് തോല്‍വിയും. ഇന്ന് ജയിച്ചാല്‍ മാത്രമെ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രതീക്ഷ വെക്കേണ്ടതൊള്ളൂ.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി നിധീഷ്, കെ.എം ആസിഫ്, വിഘ്നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, ബിജു നാരായണന്‍ എന്‍.

ആന്ധ്ര: ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ വി ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.