അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 371 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമിന്‍സാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വീഴ്ത്തിയത്. 45 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 30 റണ്‍സോടെ ജോഫ്ര ആര്‍ച്ചറും ക്രീസില്‍.

168-8 എന്ന സ്‌കോറില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ആര്‍ച്ചറും സ്റ്റോക്‌സും ചേര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് ഇതുവരെ 45 റണ്‍സെടുത്തിട്ടുണ്ട്. പന്തുകൊണ്ട് കാലിന് പരിക്കേറ്റ സ്റ്റോക്‌സ് പരിക്കു വകവെക്കാതെയാണ് ക്രീസില്‍ തുടരുന്നത്. 151 പന്തുകള്‍ നേരിട്ടാണ് സ്റ്റോക്‌സ് 45 റണ്‍സെടുത്തത്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 371 റണ്‍സിന് ഓള്‍ ഔട്ടായി. 54 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ര്‍ക്കും 14 റണ്‍സുമായി പുറത്താകാതെ നിന്ന സ്‌കോട് ബോളണ്ടുമാണ് വാലറ്റത്ത് ഓസീസിനായി തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 37 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സാക് ക്രോളിയെ(9) പുറത്താക്കിയ പാറ്റ് കമിന്‍സാണ് ഇംഗ്ലണ്ട് തകര്‍ച്ചക്ക് തുടക്കമിട്ടത്. ബെന്‍ ഡക്കറ്റിനെയും(29) ഒല്ലി പോപ്പിനെയും(3) നഥാന്‍ ലിയോണ്‍ പുറത്താക്കിയപ്പോള്‍ ജോ റൂട്ടിനെ(19) കമിന്‍സ് വീഴ്ത്തി.

ഹാരി ബ്രൂക്കും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് പ്രതീക്ഷ നല്‍കിയെങ്കിലും കാമറൂണ്‍ ഗ്രീന്‍ ബ്രൂക്കിനെ(45) മടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടു തകര്‍ച്ചയിലായി. ജാമി സ്മിത്ത് കമിന്‍സിന്റഎ പന്തില്‍ വിദവാദപരമായ റിവ്യൂ തീരുമാനത്തിലൂടെ പുറത്തായപ്പോള്‍ വില്‍ ജാക്‌സിനെയും(6) ബ്രെയ്ഡന്‍ കാര്‍സിനെയും(0) ബോളണ്ട് മടക്കി. ഇതോടെ 168-8ലേക്ക് വീണ ഇംഗ്ലണ്ടിനെ ആര്‍ച്ചര്‍ സ്റ്റോക്‌സ് സഖ്യമാണ് 200 കടത്തിയത്. ഓസീസിനായി പാറ്റ് കമിന്‍സ് മൂന്നും ബോളണ്ടും ലിയോണും രണ്ട് വിതവും വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസീസ് അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്.