ബ്രിസ്ബേന്‍: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡാമിയന്‍ മാര്‍ട്ടിന്‍ അടുത്തിടെയാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോമയിലായത്. ബ്രിസ്ബേനിലെ ഗോള്‍ഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ താരം സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചിരിക്കുകയാണ് കുടുംബം. ചികിത്സയില്‍ പ്രവേശിച്ച ശേഷം താരത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന ആദ്യ പ്രസ്താവനയാണ് പുറത്തുവരുന്നത്. ആശുപത്രി അധികൃതര്‍ക്കും ഡോക്ടമാര്‍ക്കും കുടുംബം നന്ദി അറിയിച്ചു. കോമയിലായിരുന്ന മാര്‍ട്ടിന് ബോധം തിരിച്ചുകിട്ടിയതായി ഓസീസ് മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാമിയന്‍ മാര്‍ട്ടിന്‍ നിലവില്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് അറിയിച്ചു. 'കോമയില്‍നിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം നന്നായി പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് ഒരു അദ്ഭുതം പോലെ തോന്നുന്നു', ഗില്‍ക്രിസ്റ്റ് പറഞ്ഞു. വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും മാര്‍ട്ടിനെ ഐസിയുവില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞേക്കുമെന്നും ഗില്‍ക്രിസ്റ്റ് അറിയിച്ചു.

മാര്‍ട്ടിന്റെ പങ്കാളിയായ അമാന്‍ഡയുമായി ഗില്‍ക്രിസ്റ്റ് സംസാരിച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നുമുള്ള സ്‌നേഹവും നല്ലമനസ്സും കരുതലും സന്ദേശങ്ങളിലൂടെയും പത്രങ്ങളിലെ വാര്‍ത്തകളിലൂടെയും ലഭിച്ച പിന്തുണയും മാര്‍ട്ടിനെ സഹായിച്ചതായി അമാന്‍ഡ പ്രതികരിച്ചതായും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു. ലഭിച്ച പിന്തുണയില്‍ തങ്ങള്‍ അനുഗ്രഹീതരാണെന്ന് അവര്‍ക്ക് തോന്നുന്നു. അദ്ദേഹം ആശുപത്രിയില്‍ തുടരുകയും ചികിത്സ തുടര്‍ന്നും സ്വീകരിക്കുകയും ചെയ്യും. ഈ തിരിച്ചുവരവ് അദ്ഭുതകരമാണ്, ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തിലെ അവിഭാജ്യഘടകമായിരുന്നു ഡാമിയന്‍. 1992-93 സീസണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 21ാം വയസില്‍ ഡീന്‍ ജോണ്‍സിന് പകരക്കാരനായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 67 ടെസ്റ്റുകളില്‍ നിന്നായി 13 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2005ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 165 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 208 ഏകദിനങ്ങളില്‍ നിന്നായി 40.8 ശരാശരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 1999, 2003 ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമുകളില്‍ അംഗമായിരുന്നു.2003 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വിരലിന് പരിക്കേറ്റിട്ടും പുറത്താകാത്ത തളരാതെ പോരാടി നേടിയ 88 റണ്‍സ് ഇന്നും ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കുന്നതാണ്. 2006-07 ആഷസ് പരമ്പരയ്ക്കിടെ വിരമിച്ച മാര്‍ട്ടിന്‍ പിന്നീട് കമന്ററി രംഗത്തും സജീവമായിരുന്നു.